ന്യൂദല്‍ഹി: ഊര്‍ജ്ജോല്‍പ്പാദനത്തിന് 50 രാജ്യങ്ങളുടെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഭാരതം മുന്കൈഎടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഊര്‍ജ്ജോല്‍പ്പാദനത്തിന് ‘ഏഴുകുതിരകളുടെ ശക്തിയും’വിനിയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടെന്നും അദ്ദേഹം വിശദീകരിച്ചു. പാരമ്പര്യേതര ഊര്‍ജ്ജ ആഗോള നിക്ഷേപകരുടെ യോഗവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റ സങ്കല്‍പ്പം ഏഴുകുതിരകളുടെ ഊര്‍ജ്ജ ശക്തി സമ്പാദിക്കണമെന്നാണ്. നിലവില്‍ ജലം, വാതകം, കല്‍ക്കരി, അണുശക്തി എന്നിവ കൊണ്ടുള്ള നാലുതരം ഊര്ജ്ജോല്പ്പാദനമേ നടക്കുന്നുള്ളു. ഇതിനു പുറമേ സൂര്യന്, കാറ്റ്, ബയോഗ്യാസ് ശക്തികളില്‍നിന്നും ഊര്‍ജ്ജോല്‍പ്പാദനം നടക്കണം. അങ്ങനെ ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ നമ്മുടെ ഇന്നത്തെ കണക്ക് മെഗാ വാട്ടില്‍നിന്ന് ഗിഗാവാട്ടിലേക്കു കടക്കുമ്പോഴേ നമ്മുടെ ആവശ്യങ്ങള്ക്കെല്ലം ഊര്‍ജ്ജം തികയൂ എന്ന് അദ്ദേഹം പറഞ്ഞു.
അമ്പത് രാജ്യങ്ങളുമായി ചേര്‍ന്ന് ഊര്‍ജ്ജോല്‍പ്പാദനത്തിന് ഒരു കൂട്ടുകെട്ടുണ്ടാക്കും. ഈ രാജ്യങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും സാങ്കേതിക വിദ്യയും നല്കാന് ഭാരതം തയ്യാറാണ്. ഈ തരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിന്റെ പൂളിങ്ങിലൂടെ ലോകത്തെ ഊര്‍ജ്ജ പ്രതിസിന്ധിക്കു ശാശ്വത പരിഹാരം കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിനും കാറ്റില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിനും മുന്‍തൂക്കം കൊടുക്കണമെന്നു നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി ജലാശയങ്ങള്‍ക്കു മുകളിലും ഗ്രാമങ്ങള്‍തോറും വീടുകള്‍ക്കു മുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: