കോട്ടയം: അബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങളില്‍ പൂജചെയ്യാന്‍ വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ലാ സമിതി സൗകര്യം ഒരുക്കുന്നു. വിഎച്ച്പി ജില്ലാഘടകത്തിന്റെ അധീനതയിലുള്ള പന്ത്രണ്ട് ക്ഷേത്രങ്ങളിലാണ് അബ്രാഹ്മണര്‍ക്കും പൂജചെയ്യാമെന്ന് തീരുമാനമായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളന വേദിയിലാണ് ഹിന്ദുശാക്തീകരണത്തിന് ശക്തി പകരുന്ന തീരുമാനം ഉണ്ടായത്. പൂജാപഠനം പൂര്‍ത്തികരിച്ച കര്‍മ്മംകൊണ്ട് ബ്രാഹ്മണനായ ഏതൊരു ഹിന്ദുവിനെയും ക്ഷേത്രത്തില്‍ പൂജാരിയായി നിയമനം നടത്താനാണ് ജില്ലാ ഘടകത്തിന്റെ തീരുമാനം.
ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസവും അനുഷ്ഠാനവുമുള്ള അന്യമതവിഭാഗങ്ങളില്പ്പെടുന്നവരേയും ക്ഷേത്രദര്‍ശനത്തിന് അനുവദിക്കും.സാമൂഹിക സേവനത്തിന് മുന്‍ഗണന നല്കുന്ന നിലയില്‍ സേവാകേന്ദ്രങ്ങളെ മാറ്റി ഹൈന്ദവ നവോത്ഥാന പ്രക്രിയയ്ക്ക് വേഗംകൂട്ടാനും സമ്മേളനം തീരുമാനിച്ചു.വിഎച്ച്പിയുടെ ജില്ലയിലെ 12 ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം ധരിച്ച് പുരുഷന്മാര്ക്ക് ദര്‍ശനം നടത്താം. ക്ഷേത്ര ഉത്സവാദികാര്യങ്ങളില്‍ ആനകള്‍ക്ക് പകരം വ്രതാനുഷ്ഠാനത്തോടെ സ്ത്രീപുരുഷ ഭേദമില്ലാതെ ഭക്തര്‍ വലിക്കുന്ന രഥം ഉപയോഗിക്കാനും സമ്മേളനത്തില്‍ തീരുമാനമായി.
തിരുനക്കര ക്ഷേത്രമൈതാനത്ത് ചേര്‍ന്ന ഹിന്ദുസമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമ കാര്യദര്‍ശി സ്വാമി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദരും സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയും അനുഗ്രഹപ്രഭാഷണം നടത്തി. സൂര്യകാലടിമന സൂര്യന് സുബ്രഹ്മണ്യ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
വിഎച്ച്പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ഡി. വത്സന്, സംസ്ഥാന ഗവേണിംഗ് കൗണ്‍സിലംഗം എം.എസ്. പത്മനാഭന്, ആര്‍എസ്എസ് കോട്ടയം ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ, മാതൃശക്തി സംസ്ഥാന സഹസംയോജക അഡ്വ. ഗീതാ ശങ്കര്‍, സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്. ഓമനക്കുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: