ഗൂഡല്ലൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ആരംഭിച്ച റോഡ് ഉപരോധ സമരം പിന്‍വലിച്ചു. ബിദര്‍ക്കാട് ടൗണില്‍ മൃതദേഹവുമായിട്ടായിരുന്നു ജനങ്ങള്‍ ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാത ഉപരോധിച്ചിരുന്നത്. നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലുക, യുവതിയുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുക, പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റോഡ് ഉപരോധിച്ചിരുന്നത്.
കൈവെട്ട ഓടോടംവയല്‍ സ്വദേശി ശിവകുമാറിന്റെ ഭാര്യ മഹാലക്ഷ്മി (33)ആണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചെറുകുന്ന് സ്വദേശി രതീഷ് (28)ന് വനപാലകരോടുകൂടി കടുവയെ തേടുന്നതിനിടെ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കാരണം പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കലക്ടര്‍ പി ശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സംഭവസ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
ശരിയായ ഉറപ്പ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ നാട്ടുകാര്‍ തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ സമരം ശക്തമാകുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. പന്തല്ലൂര്‍, ഉപ്പട്ടി എന്നിവിടങ്ങളില്‍ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. സമരത്തില്‍ അനുഭാവം പ്രകടിപ്പിച്ച് ഗൂഡല്ലൂരില്‍ ഇന്നലെ ഉച്ചക്ക് മൂന്ന് മുതല്‍ അഞ്ചുവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ടാക്സി വാഹനങ്ങള്‍ പണിമുടക്കി. ഫാക്ടറി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു. മുക്കട്ടിയിലെ വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍ ഓഫീസിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഓഫീസിലെ കമ്പ്യുട്ടറും മറ്റും അടിച്ചുപൊളിച്ചു.
നൂറുക്കണക്കിന് സ്ത്രീകള്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ബിദര്‍ക്കാടില്‍ സര്‍വകക്ഷി പ്രതിനിധികളുമായി ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഡിആര്‍ഒ ഭാസ്കരപാണ്ഡ്യന്‍, നീലഗിരി എസ്പി എസ് ശെന്തില്‍കുമാര്‍, ആര് ഡി ഒ ഇന്‍ചാര്‍ജ് രാജ്കുമാര്, പന്തല്ലൂര്‍ തഹസില്‍ദാര്‍ ഹാരി, ഗൂഡല്ലൂര്‍ എംഎല്‍എ ദ്രാവിഡമണി, കാശിലിംഗം, രാജ (ഡി എം കെ) സി.അബു (എ ഐ എ ഡി എം കെ) എന്‍. എ.അഷ്റഫ്, ഉണ്ണികമ്മു, കെ എച്ച് സബാദ് (കോണ്‍ഗ്രസ്) വി ടി രവീന്ദ്രന്, എ യോഹന്നാന് (സി പി എം) സുനില്‍ (ഡി എം ഡി കെ) വിലാസനന്‍, ദിനകരന് (ബി ജെ പി) നെല്ലാക്കോട്ട പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ഡി ആര് ഒ ഭാസ്കരപാണ്ഡ്യന്‍, എം എല്‍ എ ദ്രാവിഡമണി, എസ് പി ശെന്തില്‍കുമാര്‍ തുടങ്ങിയവര്‍ ജനങ്ങളുമായി ചര്‍ച്ച നടത്തി. ജനങ്ങളുടെ പ്രശ്നങ്ങള്‍ അംഗീകരിച്ചതായി അറിയിച്ചെങ്കിലും തുടക്കത്തില്‍ ഇതംഗീകരിക്കാന്‍ സന്നദ്ധമായില്ല. പിന്നീട് ജനങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
കടുവയെ വെടിവെച്ച് കൊല്ലും, കൊല്ലപ്പെട്ട യുവതിയുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതില്‍ 3 ലക്ഷം ഇന്നലെ നല്കി. ബാക്കി തുക സര്‍ക്കാരുമായി ആലോചിച്ച് ഉടന്‍ ലഭ്യമാകുന്നതിന് നടപടി സ്വീകരിക്കും. യുവതിയുടെ മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. വീടും, സ്ഥലവും നല്‍കും. വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കും. ആക്രമണത്തില്‍ പരുക്കേറ്റ യുവാവിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കില്ല. തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ജനങ്ങള്‍ അനുവദിച്ചത്. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
പുലിയെ പിടികൂടുന്നതിനായി വനത്തില്‍ രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വനംവകുപ്പും, എസ് ടി എഫും വനത്തില്‍ കടുവക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ കടുവയുടെ സാന്നിധ്യം മനസിലാക്കാന്‍ മുതുമലയില്‍ നിന്ന് രണ്ട് താപ്പാനകളും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: