കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കുറ്റകരമായ അനാസ്ഥമൂലം ഗുരുതരാവസ്ഥയിലെന്ന് പരാതി. അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയും ജീവനക്കാരുടെ കൃത്യവിലോപവും കൊണ്ടാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്കും ഒരുപോലെ ആശ്രയമായ ഈ ആശുപത്രി ശോചനീയാവസ്ഥയിലേക്ക് നീങ്ങുന്നത്.
ആയിരക്കണക്കിന്പേര് നിതേ്യന എത്തുന്ന ജില്ലാ ആശുപത്രി ഇടയ്ക്ക് പരിഷ്ക്കാരങ്ങളുടെ പേരില്‍ മാധ്യമശ്രദ്ധനേടുമ്പോഴും ഇവിടത്തെ ജീവനക്കാരുടെ ജനവിരുദ്ധ നടപടികള്‍ പുറത്തറിയാറില്ല. ഇവിടെ ഡോക്ടര്‍മാരും നഴ്സുമാരും രോഗികളോടും മറ്റും മാന്യമായി പെരുമാറുമ്പോള്‍ കീഴ്ജീവനക്കാരുടെ മോശമായ പെരുമാറ്റം ആശുപത്രിയുടെ സല്‍പ്പേരിനും ശുശ്രൂഷാരംഗത്തും അതീവ പ്രശ്നമുണ്ടാക്കുന്നതായാണ് വിവരം.
വിവിധ കാര്യങ്ങള്‍ക്കായി ആശുപത്രിയിലെത്തുന്നവരും കിടപ്പുരോഗികളും അവര്‍ക്കു കൂട്ടിരിക്കുന്നവരും കീഴ്ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെന്ന പീഡനം സഹിക്കുകയാണ്. മേലധികാരികളുടെ യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരക്കാരാണ് ആശുപത്രി ഭരിച്ചുകൊണ്ടിരിക്കുന്നത്. ജനറല്‍ വാഡിലെയും പേവാര്ഡിലെയും രോഗികളും അവരുടെ ബന്ധപ്പെട്ടവരും ഇത്തരക്കാരെക്കൊണ്ടു പൊറുതിമുട്ടുകയാണ്. വാര്‍ഡിലെ പ്രശ്നങ്ങള്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയെ അറിയിക്കണമെന്നാണ് ഇവിടുത്തെ നിയമം. വേണ്ട സമയത്ത് അറിയിച്ചാല്പ്പോലും ഒരു ബള്‍ബ് മാറ്റിയിടാന്‍ സാധാരണ നാലഞ്ചു ദിവസമെടുക്കും.
പരാതി പറഞ്ഞാല്‍ വീണ്ടും താമസിക്കാനാണ് സാധ്യത. മാറ്റിയിടുന്ന ബള്ബാകട്ടെ മറ്റൊരു മുറിയില്‍നിന്നും എടുത്തതാകാനാനും മതി. ബാത്ത്റൂമിന്റെ വാതില്‍ പ്രശ്നമാണെങ്കില്‍ നന്നാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ചില റൂമുകളില്‍ കറന്റുപോയാല്‍ ആശുപത്രിയിലെ മെയിന്റനന്‍സ് സ്റ്റാഫ് എത്തിനോക്കാറില്ല. കെഎസ്ഇബി ജീവനക്കാരുടെ ചുമതലയാണെന്നു പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. ചിലപ്പോള്‍ വൈദ്യുതിയും വെള്ളവും ഒരുമിച്ചു നിലയ്ക്കും. പ്രാഥമിക ആവശ്യങ്ങള്‍പോലും നടത്താനാകാതെ ഇത്തരം അവസരങ്ങളില്‍ രോഗികളും മറ്റും കഷ്ടപ്പെടുകയല്ലാതെ നിവര്‍ത്തിയില്ല. കൊതുകുകടികൊണ്ടുള്ള ബുദ്ധിമുട്ടു വേറെ.
ജീവനക്കാരുടെ ഗുരുതരമായ വീഴ്ചകൊണ്ട് പ്രശ്നമുണ്ടാകുന്നതാണ് ആശുപത്രിയിലെ ലാബ്. രക്തവും മൂത്രവും പരിശോധിക്കാന്‍ കൊടുത്താല്‍ ബില്ല് വരുന്നത് വേറെ പേരിലാകുന്നതും ഇവിടെ പതിവാണ്. ഇതിന്റെ പേരില്‍ ദിവസവും ആശുപത്രിയില്‍ വാക്കുതര്‍ക്കം ഉണ്ടാകാറുണ്ട്. ഒരുതവണ എടുക്കേണ്ട രക്തം രണ്ടും മൂന്നും തവണ എടുക്കേണ്ട അവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങള്‍ പതിവാണ്.
ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ മുറിവാടകെക്കാപ്പം നൂറുരൂപ ഹോസ്പിറ്റല്‍ മെയിന്റനന്‍സ് ഫണ്ടിലേക്കു വാങ്ങുന്നുണ്ട്. ഇതിനും പുറമെ വാടകയും മറ്റ് അഡ്വാന്‍സുമായി അഞ്ചു ദിവസത്തേക്ക് മുന്‍കൂര്‍ വാടക കൊടുക്കണം. പക്ഷേ ഇതിന് തക്കതായ സേവനം ലഭിക്കുന്നില്ലെന്നതാണ് സത്യം. പരാതി പറയുന്നവരെ ഉടനെ പറഞ്ഞുവിടുക എന്നതാണ് ഇവിടത്തെ നടപടി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ പോലും ഇതിനു വിധേയരാകാറുണ്ട്.
സിസേറിയന് കഴിഞ്ഞവരെപ്പോലും രണ്ടാംദിവസം ഇത്തരത്തില്‍ പറഞ്ഞുവിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ‘ഞാന്‍ സ്വന്തം ഇഷ്ടത്തിന് വിടുതല്‍ വാങ്ങി പോവുകയാണെ’ന്ന് എഴുതിക്കൊടുക്കാന്‍ നിര്ബന്ധിതരായവര് ഏറെയാണ്. ഇങ്ങനെ പോകാത്തവര്‍ വിവിധ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നതാണ് അവസ്ഥ. രോഗികളോടുള്ള ഇത്തരം ദ്രോഹങ്ങള്‍ക്കെതിരെ പരാതികള്‍ അനവധി ലഭിച്ചിട്ടും അധികൃതര്‍ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: