കെയ്റോ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ലിബിയയില്‍ 21 ഈജിപ്റ്റുകാരായ ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നു. അരുംകൊലയുടെ ഭയാനകമായ വീഡിയോ ദൃശ്യങ്ങളും ഭീകരര്‍ പുറത്തുവിട്ടു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലിബിയയിലെ ഐഎസ് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം ആരംഭിച്ചതായി ഈജിപ്ഷ്യന്‍ സൈന്യം സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. കൂട്ടക്കൊലക്ക് ഭീകരരോട് പകരം ചോദിക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി പ്രഖ്യാപിച്ചു. ലിബിയയിലേക്ക് പോകരുതെന്ന് ഈജിപ്ഷ്യന്‍ പൗരന്മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വ്യോമാക്രമണത്തില്‍ ഈജിപ്റ്റും യുണൈറ്റഡ് അറബ് നേഷന്‍സും പങ്കെടുക്കുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാദ്യമാണ് അയല്‍ രാജ്യമായ ലിബിയക്കെതിരെ പരസ്യമായി വ്യോമാക്രമണവുമായി ഈജിപ്റ്റ് രംഗത്തുവരുന്നത്.
അതേസമയം, ഒസാമ ബിന്‍ലാദന്റെ രക്തം ഒഴുക്കിയ കടലില്‍ ക്രൈസ്തവരുടെ രക്തം ഒഴുക്കുമെന്നും കൂട്ടക്കൊല തുടരുമെന്നുമാണ് ഭീകരര്‍ പറയുന്നത്. ഈജിപ്ഷ്യന്‍ തൊഴിലാളികളായ 21 പേരെ വരിവരിയായി നിര്‍ത്തി കഴുത്തറുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വടക്കന്‍ ഈജിപ്റ്റിലെ ദരിദ്രതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരെല്ലാവരും. ഓര്‍ത്തഡോക്സ് വിഭാഗത്തില്പ്പെടുന്നവരാണിവര്.
ഐഎസിന്റെ ട്രിപ്പൊളി വിഭാഗമായ വിലായത്ത് ട്രിപ്പൊളി കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്ക് രക്തംകൊണ്ടുള്ള സന്ദേശം എന്ന തലക്കെട്ടിലാണ് അഞ്ച് മിനിറ്റുള്ള വിഡിയോ. ഉസാമ ബിന്‍ലാദന്റെ മൃതദേഹമൊഴുക്കിയ കടലില്‍ ക്രൈസ്തവരുടെ രക്തമൊഴുക്കമെന്ന് ഭീകരര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ രക്തം കടലില്‍ ഒഴുക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നു.
തങ്ങളിപ്പോള്‍ റോമിന്റെ തെക്കുഭാഗത്താണുള്ളതെന്നും അള്ളാഹുവിന്റെ സഹായത്തോടെ റോം പിടിച്ചടക്കുമെന്നും ഭീകരര്‍ പ്രഖ്യാപിക്കുന്നുണ്ട്. കൂട്ടക്കുരുതിയെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഭീകരരുടെത് ഭീരുത്വമാണെന്നും തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താന്‍ ഇവര്‍ക്കാവില്ലെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഭീകരതക്കെതിരായി ലോക ത്തെ മുഴുവന്‍ രാജ്യങ്ങളുമായി കൈകോര്‍ക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
കൂട്ടക്കുരുതിയെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലും ശക്തമായി അപലപിച്ചു. ഹീനവും ഭീരുത്വംനിറഞ്ഞതുമാണ് ഭീകരരുടെ നടപടിയെന്നും യുഎന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: