ന്യൂദല്‍ഹി: കത്തോലിക്കാ സഭയിലെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്ന് രാവിലെ 12 മണിക്ക് ദല്‍ഹി വിജ്ഞാന് ഭവനിലെ പ്ലീനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്തുള്ള, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്, സിബിസിഐ വൈസ് പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ദല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ എന്നിവര്‍ പ്രസംഗിക്കും.
ചടങ്ങില്‍ ദല്‍ഹി-ഫരീദാബാദ് രൂപതാ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ‘ഭരണികുളങ്ങര സ്വാഗതവും വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന് വടക്കുംപാടന്‍ നന്ദിയും പറയും. സീറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും സിഎംഐ, സിഎംസി സന്യാസി സമൂഹങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
രാവിലെ 10 മുതല്‍ ‘സന്യാസ സാക്ഷ്യത്തിന്റെ ആധുനീക ഭാരതത്തിലെ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റിസ് സിറിയക് ജോസഫ് മോഡറേറ്ററായിരിക്കും. ഫാ. ജോസ് കുരീടത്ത്, സി. ആന്സില തുടങ്ങിയര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: