ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാള് സര്‍ക്കാരിന് പൂര്‍ണ്ണപിന്തുണ നല്കാന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ദല്‍ഹി പോലീസിനോട് നിര്‍ദ്ദേശിച്ചു. പുതിയ സര്‍ക്കാരിന് പോലീസിന്റെ എല്ലാപിന്തുണയും ലഭ്യമാക്കണം. നഗരത്തിന്റെ വികസനത്തിന് അതാവശ്യമാണ്. 68-ാമത് പൊലീസ് സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കേന്ദ്രആഭ്യന്തരമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
നഗരത്തിലെ ക്രമസമാധാനനില ശരിയായി പരിപാലിക്കണമെന്നും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും രാജ്നാഥ്സിങ് ദല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. ദല്ഹിപോലൊരു നഗരത്തില്‍ സുരക്ഷ സജ്ജമാക്കുന്നതില്‍ ദല്‍ഹി പോലീസ് നിര്‍വഹിക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തിയാണ്. നിരവധി വെല്ലുവിളികള്‍ക്കിടയിലും ദല്‍ഹി പോലീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നത്, രാജ്നാഥ്സിങ് പറഞ്ഞു.
സംസ്ഥാനങ്ങളുടെ വികസനം യാഥാര്‍ത്ഥ്യമാകാതെ രാജ്യം പുരോഗതി പ്രാപിക്കില്ലെന്നും സംസ്ഥാനം ഏതുപാര്‍ട്ടി വേണമെങ്കിലും ഭരിച്ചുകൊള്ളട്ടെയെന്നും രാജ്നാഥ്സിങ് പറഞ്ഞു. പ്രധാനമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയഭേദമന്യേ രാജ്യത്തിന്റെ പുരോഗതിക്കായി സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍നിന്നുള്ള ജനങ്ങളുടെ സുരക്ഷാകാര്യങ്ങളില്‍ അതീവശ്രദ്ധ ചെലുത്തണം. വടക്കുകിഴക്കന്‍ പ്രദേശത്തുനിന്നുള്ളവരോട് ദേശീയ തലസ്ഥാനം അകലം പാലിക്കുന്നതായി തോന്നാന്‍ ഇടവരരുത്. വനിതകളുടെ സുരക്ഷാകാര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ആഭ്യന്തരമന്ത്രി, ബലാത്സംഗമടക്കം സത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കാന്‍ ആവശ്യമായ അന്വേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടതായും രാജ്നാഥ്സിങ് അറിയിച്ചു.
ന്യൂനപക്ഷങ്ങളുടെ സുരക്ഷാപ്രശ്നവുമായി ബന്ധപ്പെട്ട് 1984ലെ കലാപം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: