ന്യൂദല്‍ഹി: നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ നഗരപ്രദേശങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണം പകുതിയാക്കി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്രനഗരകാര്യമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.
ബ്രിട്ടണിലെ അന്താരാഷ്ട്ര വികസന വിഭാഗവുമായി ചേര്‍ന്ന് കേന്ദ്ര ഭവന-നഗരകാര്യ-ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മന്ത്രാലയം നടത്തിയ സമ്മേളനത്തിലാണ് വനിതാ സംവരണം വീണ്ടും ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം വെങ്കയ്യ നായിഡു അറിയിച്ചത്. പുതിയ കേന്ദ്രനിലപാടോടെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വനിതാ സംവരണം 50 ശതമാനമാകും.
വനിതാ സംവരണം ഉയര്‍ത്താനുള്ള കേന്ദ്രനിലപാട് സംസ്ഥാന സര്‍ക്കാരുകളുമായി ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വനിതാ സംവരണം 50 ശതമാനമാക്കുന്നതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും. ഇക്കാര്യത്തില്‍ എല്ലാവരുടേയും പൊതുസമ്മതത്തോടുകൂടിയുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നഗരപ്രദേശങ്ങളില്‍ സ്ത്രീകള്‍ അതിജീവനത്തിനായി കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തുന്നവരാണ്. ജോലി സുരക്ഷ, വായ്പ ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍, ശുദ്ധജലത്തിന്റെ അഭാവം, ജോലിസ്ഥലത്തെ പ്രയാസങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ വനിതകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഭരണനിര്‍വഹണ സംവിധാനത്തില്‍ വനിതാ പ്രതിനിധ്യം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്, അദ്ദേഹം പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്താകമാനം വീടുകളോട് ചേര്‍ന്നുകൊണ്ടുള്ള ഒരുകോടി ശൗചാലയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചത്. ഇതിന്റെ പ്രയോജനം രണ്ടുകോടിയിലധികം വരുന്ന സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്. വനിതകളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികള്‍ അവരുടെ സഹകരണത്തോടുകൂടി നടപ്പാക്കുന്ന മികച്ച നഗരങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: