ആലുവ: പിതൃപുണ്യം തേടി മഹാശിവരാത്രിയില്‍ പങ്കുകൊള്ളാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ഇന്ന് ആലുവ മണപ്പുറത്തെത്തിച്ചേരും. ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ശിവരാത്രി ആഘോഷപരിപാടികളുടെ ഭാഗമായി മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയും വിനോദപരിപാടികളും നഗരസഭയുടെ ആഭിമുഖ്യത്തില്‍ മണപ്പുറത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
താല്‍ക്കാലിക മുനിസിപ്പല്‍ ഓഫീസ്, പോലീസ്സ്റ്റേഷന്, ഫയര്സ്റ്റേഷന്, കെഎസ്ഇബി ഓഫീസ് എന്നിവ മണപ്പുറത്ത് പ്രവര്‍ത്തിക്കും. ആലുവ ജില്ലാ ആശുപത്രിയുടെ പ്രഥമശുശ്രൂഷാ യൂണിറ്റും സേവനത്തിനുണ്ടാകും.
കൊട്ടാരക്കടവില്നിന്നും മണപ്പുറത്തേക്ക് അതീവസുരക്ഷയോടുകൂടി പൊതുജനങ്ങള്‍ക്ക് യാത്രചെയ്യുന്നതിന് ഇരുമ്പ്നിര്മിതമായ താല്‍ക്കാലിക നടപ്പാലം ഇത്തവണയും നിര്‍മിച്ചിട്ടുണ്ട്. 20 അടി വീതിയില്‍ നിര്‍മിച്ചിട്ടുള്ള പാലം കടത്തുവഞ്ചികളെ ആശ്രയിച്ചിരുന്ന ഭക്തജനങ്ങള്‍ക്ക് ആശ്വാസമാകും. ശിവരാത്രി മുതല്‍ വ്യാപാരമേള അവസാനിക്കുന്നതുവരെ നടപ്പാലത്തിലൂടെയുള്ള യാത്ര സൗജന്യമായിരിക്കും. മണപ്പുറത്ത് ആവശ്യമായ വെളിച്ചം തടസംകൂടാതെ ലഭ്യമാക്കുന്നതിനും ദീപാലങ്കാരത്തിനും ആവശ്യമായ താല്‍ക്കാലിക വൈദ്യുതീകരണം കെഎസ്ഇബി നടപ്പാക്കിയിട്ടുണ്ട്.
നേവിയുടെ മുങ്ങല്‍വിദഗ്ധരുടെ സേവനവും മണപ്പുറത്ത് ലഭ്യമാകും. നഗരസഭ, താലൂക്കാശുപത്രി എന്നിവയുടെ ആംബുലന്‍സുകള്‍ മണപ്പുറത്തുണ്ടാകും. സ്വകാര്യ ആശുപത്രികളുടെ ആംബുലന്‍സുകള്‍ വിവിധ കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും.
ക്രമസമാധാനപരിപാലനത്തിന് ആവശ്യമായ നടപടികള്‍ പോലീസ് അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. 1500 ഓളം പോലീസുകാരും 100 എസ്ഐമാരും 50 ഓളം സിഐമാരും 6 ഡിവൈഎസ്പിമാരും ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ ഇന്നു മണപ്പുറത്തും നഗരപ്രദേശത്തുംസജ്ജമായി നിര്‍ത്തും. തിരക്ക് കൂടിയ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നതിന് ക്ലോസ്ഡ്സര്‍ക്യൂട്ട് ക്യമാറകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് വാച്ച്ടവറുകളും ആറ് പ്ലാറ്റ്ഫോമുകളും പോലീസ് നിരീക്ഷണത്തിന് മണപ്പുറത്ത് സ്ഥാപിച്ചിട്ടുണ്ട്.
താല്‍ക്കാലിക കെഎസ്ആര്‍ടിസി സ്റ്റാന്റ് പതിവുപോലെ വടക്കേ മണപ്പുറത്താണ് പ്രവര്‍ത്തിക്കുക. തീപിടിത്തംപോലുള്ള അത്യാഹിതങ്ങളുണ്ടായാല്‍ ഫയര്‍ഫോഴ്സിനെയും മണപ്പുറത്ത് സജ്ജമാക്കിയിട്ടുണ്ട്. പ്രിയദര്‍ശിനി ടൗണ്‍ഹാളിന് മുന്നില്‍ മറ്റൊരു ഫയര്‍ എഞ്ചിനും സജ്ജമാക്കിയിട്ടുണ്ട്. ശിവരാത്രി ആഘോഷക്കാലത്ത് മണപ്പുറത്ത് താല്‍ക്കാലിക ജലവിതരണത്തിന് ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ട്. തോട്ടയ്ക്കാട്ടുകര കവല മുതല്‍ ആല്‍ത്തറവരെ മണപ്പുറം റോഡിലും കൊട്ടാരക്കടവ് റോഡിലും ശിവരാത്രിക്കാലത്ത് വഴിയോരകച്ചവടം നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: