കൊച്ചി: ഗോശ്രീ-മാമംഗലം റോഡിന്റെ നിര്‍മാണം ഉടനെ ആരംഭിക്കണമെന്നും അനാവശ്യ തടസ്സവാദങ്ങള്‍ ഉയര്‍ത്തി റോഡ് നിര്‍മാണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകുന്നത് തിരുത്തണമെന്നും ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് വാച്ച് പൊറ്റക്കുഴിയില്‍ വിളിച്ചുചേര്‍ത്ത ജനസഭ അഭിപ്രായപ്പെട്ടു.
ഒരു വാഹനത്തിനുപോലും കടന്നുപോകുവാനാവാത്തവിധം വീതി കുറഞ്ഞ നിലവിലെ റോഡിനിരുവശവും കഴിഞ്ഞ 30 വര്‍ഷങ്ങളായി റോഡ് വികസനത്തിന്റെ പേര് പറഞ്ഞ് ഭൂമി മരവിപ്പിച്ചിട്ടിരിക്കുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്നും ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനസഭ കുറ്റപ്പെടുത്തി. നഗരം പുറമെ വളരുമ്പോള്‍ ചില പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നത് യാതൊരു നീതീകരണവുമില്ലാത്ത തെറ്റാണ്. റോഡ് നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കാന്‍ ജനങ്ങള്‍ തയ്യാറായിട്ടും ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കുന്നതിനായി പദ്ധതിക്ക് എതിര് പ്രചാരണം നടത്തുന്ന നിലപാടില്‍ നിന്നും എംഎല്‍എയും എംപിയും മേയറും പിന്തിരിയണമെന്നും ജനസഭ ആവശ്യപ്പെട്ടു.
ജിസിഡിഡബ്ല്യു ജനറല്‍ സെക്രട്ടറി ഫെലിക്സ് ജെ.പുല്ലൂടന്‍ ഉദ്ഘാടനം ചെയ്ത ജനസഭയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ് കാട്ടുനിലത്ത് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി വി.ടി.രഘുനാഥ്, ജിസിഡബ്ല്യു മേഖല പ്രസിഡന്റ് വി.വി.ജോസഫ് മാസ്റ്റര്‍, റേസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.മേരിദാസ് കല്ലൂര്‍, എഡ്രാക്ക് മേഖല സെക്രട്ടറി കലൂര്‍ ഉണ്ണികൃഷ്ണന്, പച്ചാളം ജനകീയ സമിതി കണ്‍വീനര്‍ ജോസി മാത്യു, പ്രൊഫ.എ.ജെ.പോളികാര്‍പ്പ്, ടി.ഇ.തോമസ്, ഇ.വി.ദിലീപ് കുമാര്‍, കെ.ജി.പ്രസാദ്, കെ.വി.കൃഷ്ണകുമാര്‍, ബാബു ഈരത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗോശ്രീ-മാമംഗലം റോഡ് നിലവില്‍ വരുന്നതുവരെ തുടര്‍സമരവുമായി മുന്നോട്ടു പോകുവാനും റോഡിനിരുവശം താമസിക്കുന്നവരുടേയും സമീപവാസികളുടേയും ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കുവാനും തീരുമാനമെടുത്തു.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി ജി.ഓമനക്കുട്ടന് (ചെയര്മാന്), വി.ബി.ഷഹീര്‍ (കണ്‍വീനര്‍), ജോര്‍ജ് പൊറ്റക്കുഴി(ട്രഷറര്‍), എ.എ.മാനുവല്‍ (വൈസ് ചെയര്മാന്), സി.സി.മാത്യു (ജോ.കണ്‍വീനര്‍), വിക്ടര്‍ പൊടുത്താസ്, ആന്റണി അന്തിക്കാട്, ഇ.എസ്.വിജയന്, ഇ.ഡി.പോള്‍, ജോസഫ് മണവാളന്, ജോസഫ് സെബാസ്റ്റ്യന്‍, കെ.ടി.സ്റ്റീഫന്‍ എന്നിവരടങ്ങുന്ന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: