കൊച്ചി: കൊച്ചി നഗരസഭയുടെ പച്ചാളം ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതില്‍ തോന്നിയപോലെ തുക വാങ്ങിക്കുന്നതായി ആരോപണം. 2500 മുതല്‍ 3500 രൂപവരെ വാങ്ങിക്കൂട്ടുന്നതായിട്ടാണ് നാട്ടുകാരുടെ പരാതി. പച്ചാളം ശ്മശാനത്തിന്റെ നടത്തിപ്പ് വര്‍ഷങ്ങളായി ഒരു സ്വകാര്യ വ്യക്തിയെയാണ് നഗരസഭ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് നഗരസഭയില്‍ രേഖകളൊന്നുമില്ലെന്നാണ് അറിവ്.
സ്വകാര്യവ്യക്തിയായിരുന്നു 2008 വരെ ശ്മശാനത്തിന്റെ നടത്തിപ്പുകാരന് ഇദ്ദേഹം മരിച്ചപ്പോള്‍ മകന് ഏറ്റെടുത്ത് നടത്തുകയാണിപ്പോള്‍. മകന് ഏറ്റെടുത്ത് നടത്തുന്നതുമുതല്‍ വളരെയധികം ക്രമക്കേടുകളാണ് ഇവിടെ നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ആളും തരവും നോക്കിയാണ് മൃതദേഹം ദഹിപ്പിക്കുവാന്‍ പണം ഈടാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരു മൃതദേഹം സംസ്കരിക്കുമ്പോള്‍ 2500 രൂപ മുതല്‍ 3500 രൂപവരെ ഈടാക്കുന്നു. നഗരസഭക്ക് തുക നല്കുന്നില്ലെന്നാണറിയുന്നത്. തൃക്കാക്കര നഗരസഭയിലെ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ 1500 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 400 രൂപ തൃക്കാക്കര നഗരസഭക്ക് കരാറുകാരന് കൈമാറുന്നുമുണ്ട്.
പച്ചാളം ശ്മശാനത്തിന്റെ നടത്തിപ്പുകാരനായ കരാറുകാരന് ആംബുലന്‍സ് സര്‍വീസും നടത്തുന്നുണ്ട്. ഈ ആംബുലന്‍സിനും തോന്നിയപോലെ പണം ഈടാക്കുകയാണ്. ആംബുലന്‍സ് ഉപയോഗിക്കുമ്പോള്‍ ആംബുലന്‍സ് ലൈസന്‍സ് വേണമെന്ന് നിര്‍ബന്ധമാണ്. ഇതും പാലിക്കുന്നില്ലെന്നാണ് അറിയുന്നത്. കൂടാതെ സ്വകാര്യ മൊബൈല്‍ ഫ്രീസറും ഇദ്ദേഹം വാടകക്ക് നല്‍കിവരുന്നുണ്ട്. ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് ഇത് സംബന്ധിച്ചുള്ള പരസ്യബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡില്‍ നഗരസഭയുടെ എംബ്ലം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള പച്ചാളം ശ്മശാനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് ടെണ്ടര്‍ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് ശ്മശാനം സ്വകാര്യവ്യക്തി കാലങ്ങളായി പരിപാലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: