കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ജില്ലയിലേക്ക് ഒഴുകുന്നു. ആയുര്‍വേദ മരുന്നുകളുടെ വ്യാജ ലേബല്‍ പതിച്ച പാക്കറ്റുകളിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് ഒഴുകുന്നത്. ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് വ്യാജലേബലില്‍ മയക്കുമരുന്നുകള്‍ എത്തുന്നത്.
അന്യസംസ്ഥാനക്കാര്‍ മുഖേനയാണ് ജില്ലയില്‍ ലഹരി മരുന്നുകള്‍ കൂടുതലായി എത്തുന്നത്. കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഹെറോയിന്‍, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നു. ഹെറോയിന്‍ വില്‍പ്പനക്ക് എത്തിച്ചത് ബംഗാള്‍ സ്വദേശിയായ ഒരു യുവതിയായിരുന്നു.
ആലുവ റെയില്‍വേ സ്റ്റേഷന് വഴിയാണ് ജില്ലയിലേക്ക് മയക്കുമരുന്ന് കൂടുതലായി എത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് ഇതിന്റെ വില്‍പ്പന. ആയുര്‍വേദ മരുന്നിന്റെ ലേബലില്‍ ആയതിനാല്‍ പോലീസിന്റെ കണ്ണ് വെട്ടിക്കാനും കഴിയും. പെരുമ്പാവൂര്‍, ആലുവ, കാക്കനാട്, മൂവാറ്റുപുഴ, എറണാകുളം നഗരം എന്നിവിടങ്ങളാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ വില്‍പ്പന കൂടുതലായി നടക്കുന്നത്. ചെറിയ പൊതികളിലാക്കിയാണ് ആവശ്യക്കാര്‍ക്ക് ഇവ എത്തിക്കുന്നത്. ഹെറോയിന്‍ ചെറിയ പൊതിക്ക് 2000 രൂപവരെയാണ് ഈടാക്കുന്നത്. ഒരു പൊതി കഞ്ചാവ് ലഭിക്കണമെങ്കില്‍ മുന്നൂറ് മുതല്‍ അറുന്നൂറ് രൂപ വരെ നല്‍കണം.
അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളില്‍ ഇവ എത്തിക്കാന്‍ നിരവധി ഏജന്റുമാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ വില്‍പ്പന നിരോധിച്ച പാന്മസാലകളും ജില്ലയില്‍ ലഭ്യമാണ്. പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയ ലഹരി ഉല്‍പ്പന്നങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നിരോധനത്തിന് മുന്‍പ് പാക്കറ്റിന് രണ്ട് രൂപക്ക് വിറ്റിരുന്ന ഹാന്‍സിന് ഇപ്പോള്‍ 20 രൂപയില്‍ കൂടുതലാണ് ഈടാക്കുന്നത്.
എന്നാല്‍ ജില്ലയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്ക് തടയുന്നതില്‍ പോലീസ് എക്സൈസ് പരാജയപ്പെട്ടിരിക്കുകയാണ്.
പേരിന് ചിലയിടങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ടൊന്നൊഴിച്ചാല് കര്‍ശന നിലപാട് സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. ഇതിന് കാരണം ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന്റെ പിന്നില്‍ വന്‍ മാഫിയ സംഘം തന്നെയാണെന്നതാണ്.
കൊച്ചി നഗരം മയക്കുമരുന്നിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ഡിസിപി നിശാന്തിനി വ്യക്തമാക്കിയിരുന്നു. മയക്കുമരുന്നിന്റെ വ്യാപനം സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് വരെ എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: