ന്യൂദല്‍ഹി: ഭാരതവും ശ്രീലങ്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കിക്കൊണ്ട് ഇരുരാജ്യങ്ങളും സൈനികേതര ആണവ കരാറില്‍ ഒപ്പുവെച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട് ശ്രീലങ്ക ഒരു രാജ്യവുമായി കരാറിലൊപ്പിടുന്നത് ഇതാദ്യം.
ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ നളന്ദാ സര്‍വ്വകലാശാലയിലെ പങ്കാളിത്തം, കാര്‍ഷിക മേഖലയിലെ സഹകരണം, സാംസ്കാരിക രംഗത്തെ സഹകരണം എന്നിങ്ങനെ മൂന്നു സുപ്രധാന കരാറുകളില്‍ക്കൂടി ഒപ്പിട്ടു.
ഭാരത- ലങ്ക പരസ്പ്പര വിശ്വാസത്തിന്റെ തെളിവാണ് ആണവ കരാറെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ സിരിസേന പറഞ്ഞു. പ്രസിഡന്റ് പദത്തിലേറിയശേഷമുള്ള എന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ്. രാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദം കൂടുതല്‍ സുദൃഢമായി മുന്നോട്ടുപോകണം, സിരിസേന കൂട്ടിച്ചേര്‍ത്തു.
രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് സാംസ്കാരിക രംഗത്തെ സഹകരണം സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കും. പരമ്പരാഗതവും പാരമ്പര്യേതരവുമായ ഊര്‍ജ്ജശ്രോതസ്സുകള്‍ സൃഷ്ടിക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കും. ലങ്കയിലെ വിനോദസഞ്ചാര മേഖലയിലും സഹകരണം ഉണ്ടാകും. ഉഭയകക്ഷി വാണിജ്യബന്ധം വിപുലമാക്കുന്നതിന് വാണിജ്യ സെക്രട്ടറിമാര്‍ തമ്മില്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്നും മോദി വ്യക്തമാക്കി.
ചൈനയോടടുക്കുന്ന പഴയ വിദേശനയം പൂര്‍ണ്ണമായും ഉപേക്ഷിച്ച ശ്രീലങ്ക, ഭാരതത്തിന്റെ ഏറ്റവും വിശ്വസ്തമായ അയല്‍രാജ്യമെന്ന പഴയ പദവി തിരിച്ചെടുക്കാന്‍ സിരിസേനയുടെ സന്ദര്‍ശനത്തെ ഉപയോഗപ്പെടുത്തുകയാണ്. മഹീന്ദ രാജപക്സെ ലങ്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ആണവ സഹകരണ കരാറില്‍ നിന്നും ഭാരതം പിന്‍വലിഞ്ഞിരുന്നു. രാജപക്സെയുടെ ചൈനാ അനുകൂല നിലപാടായിരുന്നു അതിനു കാരണം. എന്നാല്‍ ഭാരതവുമായി സുശക്തമായ ബന്ധം കെട്ടിപ്പടുക്കാനാണ് സിരിസേന ശ്രമിക്കുന്നത്. മാര്‍ച്ചില്‍ പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: