ഈശ്വരന്റെ സ്വരൂപവും ലീലാവതാരമാഹാത്മ്യാദികളും കീര്‍ത്തിക്കുന്ന വേദപുരാണാദികളും മഹാന്മാരുടെ ഉപദേശങ്ങളും ഭജനകീര്ത്തനാലാപനങ്ങളും ശ്രവണം ചെയ്യുവാനുള്ള ആസക്തിയാണ് സാത്വികം. അതില്തന്നെയും മൂന്നു പിരിവുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ.
ഈശ്വരന് ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും വേണ്ടി ലോകത്തിലവതരിച്ച് യുദ്ധത്തിലേര്‍പ്പെടുകയും ദുഷ്ടന്മാരെ നിഗ്രഹിക്കുകയും ചെയ്യുന്ന വീരരസപ്രധാനമായ പുരാണഭാഗങ്ങള്‍ കേള്‍ക്കുന്നതിലുള്ള താല്പര്യം സാത്വികത്തിലെ താമസമായ ശ്രവണാസക്തിയാണ്. ഭക്തന്മാരെ അനുഗ്രഹിക്കുക, രാജ്യപരിപാലനം, സ്വയംവരം, നര്‍മ്മസല്ലാപം തുടങ്ങിയ ഭഗവലീലകളെ പ്രതിപാദിക്കുന്ന പുരാണഭാഗങ്ങള്‍ കേള്‍ക്കാനുള്ള ഇച്ഛ സാത്വികത്തിലെ രാജസമായ ശ്രവണാസക്തിയാകുന്നു.
ഭഗവാന്റെ മോക്ഷപ്രദങ്ങളായ തതേ്വാപദേശങ്ങള് കേള്‍ക്കുന്നതിലുള്ള തീവ്രമായ അഭിലാഷമാണു സാത്വികത്തിലെ സാത്വികമായ ശ്രവണാസക്തി. ഇതു വളരെ ദുര്ലഭം ചില സുകൃതികള്‍ക്കു മാത്രമേ ഉണ്ടാകാറുള്ളൂ. എങ്കിലും സാത്വികമായ മറ്റു എല്ലാ ശ്രവണാസക്തിയും മനുഷ്യനെ ക്രമേണ ഈശ്വരസമീപത്തിലേക്ക് എത്തിക്കും. താമസാസക്തി അഭ്യാസംകൊണ്ട് രാജസാസക്തിയായും അതു ക്രമേണ സാത്വികാസക്തിയായും തീരുമെന്നു ചുരുക്കം.
ഈശ്വരമാഹാത്മ്യാദികള് കേള്‍ക്കുമ്പോള്‍ ചിത്തവൃത്തി ഈശ്വരാഭിമുഖമായിത്തീരുമെങ്കില് മാത്രമേ ശ്രവണാസക്തി ദൃഢമായി എന്നുപറയുവാന്‍ തരമുള്ളൂ. അതുകൊണ്ടാണ് ശ്രീ ചൈതന്യമഹാപ്രഭു ഭഗവാനോട്,
”നയനം ഗളദശ്രുധാരയാ
വദനം ഗദ്ഗദരുദ്ധയാ ഗിരാ
പുളകെന്നിചിതം വപുഃ കദാ
തവ നാമ നാമശ്രവണേ ഭവിഷ്യതി”
(അല്ലയോ ഭവാനേ! അവിടുത്തെ തിരുനാമങ്ങള് കേള്‍ക്കുമ്പോള്‍ എന്റെ കണ്ണില്‍ അശ്രുക്കള്‍ എന്നുണ്ടാകും. പ്രേമാധിക്യം നിമിത്തമുണ്ടായ തൊണ്ടയിടര്ച്ചകൊണ്ടു ഒന്നും സംസാരിക്കാന്‍ വയ്യാത്ത നില എപ്പോഴാണുണ്ടാകുന്നത്? എന്റെ ശരീരം മുഴുവന്‍ കോള്മയിര്ക്കൊള്ളുന്നതെപ്പോഴാണ്?)എന്നിങ്ങനെ പ്രാര്‍ത്ഥിക്കുന്നത്. ഭഗവത്കഥകള് ഭക്തിപൂര്‍വ്വം ശ്രവിക്കുന്നവരുടെ ഹൃദയത്തില്‍ ഈശ്വരന് പ്രകാശിച്ച് അവരുടെ സകല ദുരിതങ്ങളുമില്ലാതാക്കുന്നതാണെന്ന് ഭാഗവതത്തില്‍ സൂതന്‍ മഹര്‍ഷിമാരോടു പറയുന്നുണ്ട്. അതിങ്ങനെയാണ്:
”ശൃണ്വതാം സ്വകഥാം കൃഷ്ണഃ
പുണ്യശ്രവണകീര്‍ത്തനഃ
ഹൃദ്യന്തഃസ്ഥോ ഹൃഭദ്രാണി
വിധുനോതി സുഹൃത്സതാം”
ഇതുകൊണ്ട്, ഭഗവത് കഥാശ്രവണം പരഭക്തിക്കു തദ്ദ്വാരാ ഈശ്വരസാക്ഷാത്കാരത്തിനുമുള്ള മുഖ്യസാധനകളില് ഒന്നാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. പഴയകാലത്തു നമ്മുടെ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പുരാണപാരായണവും ഭഗവത്കഥാപ്രവചനങ്ങളും നടത്തിയിരുന്നത് ഈശ്വരസാക്ഷാത്കാരത്തിനുവേണ്ടിയായിരുന്നു എന്ന് നിശ്ചയിക്കാം. പക്ഷേ പരിഷ്കൃതാശയരെന്നു സ്വയം അഭിമാനിക്കുന്ന ഇന്നത്തെ ഹിന്ദുക്കളില്‍ ഒരു നല്ല വിഭാഗം ഭാഗവതകഥയ്ക്കുപകരം അശ്ലീലജനകങ്ങളായ സിനിമാപാട്ടുകളും മറ്റും ശ്രവിക്കുവാനാണ് താല്പര്യപ്പെടുന്നത്. അതു മാറണം നാം ഈശ്വരസാക്ഷാത്കാരം നേടാനാഗ്രഹിക്കുന്നു എങ്കില്‍ ഭഗവത് ഭക്തി നമ്മുടെ ഹൃദയത്തില്‍ മുറ്റി വളരാന്‍ ഉത്സാഹിക്കുന്നു എങ്കില്‍ നമ്മുടെ ഓരോ വീടുകളിലും ക്ഷേത്രങ്ങളിലും ഭഗവനാമകീര്ത്തനങ്ങളും ഭഗവത്കഥാപ്രവചനങ്ങളും മുടങ്ങാതെ നടത്താന്‍ നാം പ്രതേ്യകം ശ്രദ്ധിക്കേണ്ടതാണ്. ഭഗവന്മാഹാത്മ്യമറിയാതെ ഭക്തി എങ്ങിനെയുണ്ടാകും? ഒരിക്കലുമുണ്ടാവുകയില്ല.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: