ലണ്ടന്‍: കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ചാം റൗണ്ട് മത്സരത്തില്‍ പ്രസ്റ്റണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്ററിന്റെ മുന്നേറ്റം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു യുണൈറ്റഡ് മൂന്നെണ്ണം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. മാര്‍ച്ച് ഏഴിന് നടക്കുന്ന ക്വാര്‍ട്ടറില്‍ നിലവിലെ ജേതാക്കളായ ആഴ്സണലാണ് യുണൈറ്റഡിന്റെ എതിരാളികള്‍.
പന്ത് കൂടുതല്‍ സമയം കൈവശംവച്ചത് യുണൈറ്റഡായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് പ്രസ്റ്റണ്‍ താരങ്ങളായിരുന്നു. അവര്‍ പായിച്ച 14 ഷോട്ടുകളില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് യുണൈറ്റഡ് ഗോളിയെ കീഴടക്കിയത്. അതേസമയം യുണൈറ്റഡ് അഞ്ച് തവണ എതിര് വല ലക്ഷ്യം വച്ച് പായിച്ച ഷോട്ടുകളില്‍ മൂന്നെണ്ണവും വലയില്‍ കയറുകയും ചെയ്തു.
കളിയുടെ തുടക്കത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയത് പ്രസ്റ്റണ്‍ താരങ്ങളായിരുന്നു. ഒമ്പതാം മിനിറ്റില്‍ അവരുടെ ജോ ഗാര്‍നര്‍ ബോക്സിന് പുറത്തുനിന്ന് പറത്തിയ ബുള്ളറ്റ് ഷോട്ട് ഏറെ പണിപ്പെട്ടാണ് മാഞ്ചസ്റ്റര്‍ ഗോളി കുത്തിയകറ്റിയത്. തുടര്‍ന്നും ഇരുടീമുകളും മികച്ച ആക്രമണങ്ങള്‍ എതിര്‍ഗോള്‍മുഖത്തേക്ക് നടത്തിയെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി തുടര്‍ന്നു.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് ആയപ്പോഴേക്കും മത്സരത്തിലെ ആദ്യഗോള്‍ പിറന്നു. പ്രസ്റ്റണ്‍ താരം ജോ ഗാര്‍നര്‍ നല്കിയ പാസില്‍ നിന്ന് സ്കോട്ട് ലെയ്ര്ഡ് പായിച്ച ഷോട്ടാണ് യുണൈറ്റഡ് വലയില്‍ കയറിയത്. ഇതോടെ ആക്രമണം ശക്തമാക്കിയ യുണൈറ്റഡ് എതിര്‍പ്രതിരോധത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി. 58-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഷോട്ട് പ്രസ്റ്റണ്‍ ഗോളി രക്ഷപ്പെടുത്തി. 65-ാം മിനിറ്റില്‍ യുണൈറ്റഡ് സമനില പിടിച്ചു.
ആഷ്ലി യങ് നല്കിയ പാസ് സ്വീകരിച്ച് ആന്ദ്രെ ഹെരേര പായിച്ച ഇടംകാലന്‍ ഷോട്ടാണ് പ്രസ്റ്റണ്‍ വലയില്‍ കയറിയത്. 72-ാം മിനിറ്റില്‍ യുണൈറ്റഡ് ഫെല്ലാനിയിലൂടെ ലീഡ് നേടുകയും ചെയ്തു. െഫല്ലാനി ആദ്യം പായിച്ച ഹെഡ്ഡര്‍ പ്രസ്റ്റണ്‍ ഗോളി കുത്തിയകറ്റിയെങ്കിലും വീണ്ടും പന്ത് പിടിച്ചെടുത്ത താരം അനായാസം രണ്ടാം ശ്രമത്തില്‍ വല കുലുക്കുകയായിരുന്നു. പിന്നീട് 82-ാം മിനിറ്റില്‍ ലഭിച്ച വിവാദ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍താരം വെയ്ന്‍ റൂണി യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടിയതോടെ മത്സരം അവര്‍ക്ക് സ്വന്തമാവുകയായിരുന്നു.
മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ലിവര്‍പൂള്‍ ബ്ലാക്ക്ബേണുമായും ആസ്റ്റണ്‍വില്ല വെസ്റ്റ് ബ്രോംവിച്ചുമായും ബ്രാഡ്ഫോര്‍ഡ് റീഡിങുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: