കൊച്ചി : ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അനധികൃതമായി കയ്യേറി മറിച്ചുവിറ്റ ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ മറ്റൊരു ഉത്തരവിന്റെ പിന്‍ബലത്തില്‍ നിലപാടെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യത്തിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യാനും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് കെ. ഹരിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് ഉത്തരവിട്ടുണ്ട്.
വ്യാജ കരാര്‍ ഉടമ്പടിയാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള 1600/1923-10 നമ്പര്‍ ഉടമ്പടിയില്‍പ്പെട്ട, ഇപ്പോള്‍ റിയ റിസോര്‍ട്സ് ആന്റ് പ്രൈവറ്റഡ് ലിമിറ്റഡിന്റെ കൈവശമുള്ള 207 ഏക്കര്‍ തെന്മല എസ്റ്റേറ്റും കക്ഷി ചേര്‍ന്ന ആനന്ദവല്ലിയമ്മ എന്ന സ്വകാര്യവ്യക്തിയുടെ പേരിലുണ്ടെന്ന് പറയുന്ന 62 ഏക്കറും പോക്കുവരവ് ചെയ്ത് നല്കാന് 2014 ഒക്ടോബര്‍ 21ന് സിംഗിള്‍ ബെഞ്ച് ജഡ്ജി പി.കെ. അബ്ദുള്‍ റഹിം പുറപ്പെടുവിച്ച വിധിയാണ് ഇപ്പോള്‍ ഡിവിഷന് ബഞ്ച് മൂന്നുമാസത്തേയ്ക്ക് സ്റ്റേ ചെയ്തത്.
ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള അനധികൃത ഭൂമിയും കൈമാറിയ ഭൂമിയും ഏറ്റെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസറായി എം.ജി. രാജമാണിക്യത്തെ നിയോഗിക്കുകയും ഹാരിസണിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തതിനു പിന്നാലെയാണ് സിംഗിള്‍ ബഞ്ച് വരുദ്ധമായ വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവ് വന്നതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. ഉത്തരവ് നടപ്പാക്കാനായി പുനലൂര്‍ തഹസീല്‍ദാര്‍ സ്പെഷ്യല്‍ ഓഫീസറുടെ അഭിപ്രായം തേടി.
എന്നാല്‍ റിയയുടെ മുന്‍ ആധാരമെന്ന് വാദിക്കുന്ന കരാര്‍ ഉടമ്പടി വ്യാജമാണെന്ന് വിജിലന്‍സ് കണ്ടെത്തുകയും റിയയ്ക്ക് ഭൂമി വില്ക്കാന് കൂട്ടുനിന്ന സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുകയും ചെയ്തതിനാല്‍ പോക്കുവരവ് ചെയ്തു നല്‍കരുതെന്ന് സ്പെഷ്യല്‍ ഓഫീസറായ എം.ജി രാജമാണിക്യം നിര്‍ദ്ദേശം നല്കി.
റിയ രാജമാണിക്യത്തിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുകയും കോടതിയലക്ഷ്യ നടപടികളുടമായി കോടതി മുന്നോട്ടുപോവുകയുമായിരുന്നു. ഇതിനിടെ വിവാദഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കാട്ടി സര്‍ക്കാര്‍ പ്ലീഡര്‍, സുശീലഭട്ട് 13 തെളിവുകള്‍ നിരത്തി പുനഃപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെ ഡിവിഷന് ബഞ്ചില്‍ സുശീലഭട്ട് നല്കിയ അപ്പീലിലാണ് സ്റ്റേ ഉത്തരവ്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി 25ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: