ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നെത്തിയ ബോട്ട് ഗുജറാത്ത് തീരത്ത് വെച്ച് സ്ഫോടനത്തില്‍ തകര്‍ന്നത് തന്റെ നിര്‍ദ്ദേശ പ്രകാരമെന്ന വാദവുമായി കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി ബി.കെ.ലോഷാലി രംഗത്ത്.
ബോട്ട് നിര്‍ത്താന്‍ കോസ്റ്റ് ഗാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ തന്നെ സ്ഫോടനം നടത്തുകയായിരുന്നെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ട് കോസ്റ്റഗാര്‍ഡ് രംഗത്ത് വന്നത് അസാധാരണ സ്ഥിതിവിശേഷമാണെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടെ സര്‍ക്കാര്‍ വാദത്തെ അനുകൂലിച്ച് കോസ്റ്റ് ഗാര്‍ഡും രംഗത്തെത്തിയിട്ടുണ്ട്.
‘ഡിസംബര്‍ 31ന് രാത്രിയില്‍ പാകിസ്ഥാനില്‍ നിന്ന് വന്ന ബോട്ട് തകര്‍ന്ന സംഭവം നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാവും. ആ രാത്രി ഞാന്‍ ഗാന്ധിനഗറിലുണ്ടായിരുന്നു. ബോട്ട് തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഞാനാണ്. ബോട്ടിലുണ്ടായിരുന്നവര്‍ക്ക് ബിരിയാണി നല്കുകയല്ല നമ്മുടെ ജോലി’ ലോഷാലിയെ ഉദ്ധരിച്ചു കൊണ്ട് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ലോഷാലി ഇത് പറയുമ്പോള്‍ കോസ്റ്റ് ഗാര്‍ഡ് സാമഗ്രികളുടെ നിര്‍മാണ ചുമതലയുള്ള ഡി.ഐ.ജി സുധീര്‍ സാഹിനി, ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.സേത്തി തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു. എഴുതിത്തയ്യാറാക്കിയ പ്രസംഗമാണ് ലോഷാലിക്ക് നല്‍കിയിരുന്നത്. എന്നാല്‍, താന്‍ ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ലോഷാലി ഈ പ്രസംഗം തുടങ്ങിയത്.
ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് 365 കിലോമീറ്റര്‍ അകലെ വച്ചാണ് ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്. ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിവേഗതയില്‍ ഓടിച്ചുപോയി. ഒരു മണിക്കൂറോളം കോസ്റ്റ് ഗാര്‍ഡ് പിന്തുടര്‍ന്ന ബോട്ട് പിടിക്കപ്പെടുമെന്ന് ആയപ്പോള്‍ അതിലുണ്ടായിരുന്ന നാലു പേര് സ്ഫോടനം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: