കാണ്‍പൂര്‍: രാമജന്മഭൂമിയും സേതു സമുദ്രം പദ്ധതിയും ദേശീയ വിഷയങ്ങളാണെന്ന് ആര്‍എസ്എസ്. രാഷ്ട്രത്തിന്റെ അഭിമാനമായ ഈ വിഷയങ്ങളില്‍ ലക്ഷ്യം കാണാന്‍ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
അഞ്ചുദിവസത്തെ സംസ്ഥാന സംഘടനാവലോകന പരിപാടികളുടെ ഭാഗമായി പരിവാര്‍ പ്രസ്ഥാനങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
രാഷ്ട്രത്തിന്റെ മാനബിന്ദുക്കളായ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ഒരുമയോടെയും ആത്മാര്‍ത്ഥതയോടെയും വിവിധ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നിച്ചു നിന്നാല്‍ നമുക്ക് എന്തും സാധ്യമാണ്. രാമജന്മഭൂമി- സേതു സമുദ്രം പ്രചാരണങ്ങളുടെ ഫലമെന്തായിരുന്നുവെന്ന് ലോകം കണ്ടതാണ്.
2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ നമ്മുടെ പങ്കാളിത്തം ഉദ്ദേശിച്ച ഫലം കാണുകയും ചെയ്തു. ഇതെല്ലാം സാധ്യമായത് നാം ഒന്നിച്ചുനിന്ന് മികച്ച സഹവര്‍ത്തിത്വത്തില്‍ പ്രവര്‍ത്തിച്ചതിനാലാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംഘപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ഹിന്ദുത്വം സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെന്നത് ശരിയാണ്. പക്ഷേ, അതിനുശേഷം പ്രവര്‍ത്തകര്‍ നിഷ്ക്രിയതയിലേക്കു വീണു പോകരുത്. സര്‍ക്കാരുകള്‍ വരും, പോകും. നമ്മുടെ പ്രവര്‍ത്തനത്തിനു വിരാമമില്ല, സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. ഒന്നിച്ചു നില്‍ക്കണം. ഒരുമിച്ചു പ്രവര്‍ത്തിക്കണം. പരിവാര്‍ സംഘടനകളുടെ ഓഫീസുകള്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്യേണ്ടതുണ്ട്.
വിവിധക്ഷേത്ര സംഘടനകള്‍ വിവധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാകാം, പക്ഷേ എല്ലാറ്റിന്റേയും ആത്യന്തിക ലക്ഷ്യം ഒന്നുതന്നെയാണ്, ഡോ. മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.
നമ്മുടെ അമ്മമാര്‍ കുട്ടികളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളല്ലെന്ന് സര്‍സംഘചാലക് മറ്റൊരു ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കുട്ടിയെ പ്രസവിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യംകൂടിയാണ്. ഒരോ അമ്മമാരും കുറഞ്ഞത് നാലു കുട്ടികളെ പ്രസവിക്കണമെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കും മുന്‍പ് ഒരോരുത്തരും നന്നായി ആലോചിക്കണം.
ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിലകൊണ്ടാലേ ഭാരതം കൂടുതല്‍ കരുത്താര്‍ജ്ജിക്കൂ. ഒരിക്കല്‍ ഭാരതത്തെ ലോകഗുരുവായി കണ്ടിരുന്നു. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും.
അമേരിക്കയ്ക്ക് പണമുണ്ട്. ചൈനയ്ക്ക് സൈനിക ശേഷിയുണ്ട്. എന്നാല്‍ എല്ലാമുള്ള ഒരേഒരു രാഷ്ട്രം ഭാരതമാണ്. ഒരു വിഭാഗത്തെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാത്ത നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. നമ്മുടെ മൂര്‍ത്തികള്‍ പലതാണെങ്കിലും നാം ഒരു ദൈവത്തിലാണ് വിശ്വസിക്കുന്നത്.
ലോകത്തെ ഒരു കുടുംബമായാണ് കരുതുന്നത്. വസുധൈവ കുടുംബകം എന്നതാണ് സങ്കല്‍പ്പം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: