ന്യൂദല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക് ബോട്ട് സ്ഫോടനത്തില്‍ തകര്‍ന്നതു തന്നെയാണെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
ബോട്ടു കത്തിച്ചതാണെന്ന കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി.കെ ലൊഷാലിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കി പരീക്കര്‍ രംഗത്തു വന്നത്. ലൊഷാലിയുടെ പ്രസ്താവന പരിശോധിക്കുമെന്നും ഇത്തരത്തില്‍ പ്രസ്താവന നടത്തിയതായി തെളിഞ്ഞാല്‍ അച്ചടക്കനടപടി എടുക്കുമെന്നും പരീക്കര്‍ പറഞ്ഞു.
സ്ഫോടനത്തിലാണു ബോട്ട് തകര്ന്നതെന്നതിനുള്ള എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പുതുവത്സരദിനത്തില്‍ സംശയകരമായ സാഹചര്യത്തില്‍ ഗുജറാത്ത് തീരത്തു കണ്ടെത്തിയ പാക് ബോട്ടാണു കത്തിനശിച്ചത്.
ബോട്ടില്‍ ഭീകരരാണെന്നാണ് ഇന്ത്യന്‍ സേന വ്യക്തമാക്കിയിരുന്നത്. തീരസംരക്ഷണ സേന പിന്തുടര്ന്നതിനെത്തുടര്ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ബോട്ട് സ്ഫോടനത്തെത്തുടര്‍ന്നു കടലില്‍ സ്വയം കത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: