തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ കുപ്പിവെള്ള കമ്പനി തൊടുപുഴയില്‍ ഉദ്ഘാടനം കാത്ത് കഴിയുന്നു. തൊടുപുഴ മലങ്കര ഡാമിന് സമീപമാണ് കുപ്പിവെളള ഫാക്ടറി ആറുമാസമായി പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷനു കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ ആരംഭിച്ചെങ്കിലും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തത് കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന് താമസം വരുത്തി.
കുപ്പിവെള്ള ഫാക്ടറിയുടെ ഉദ്ഘാടന തീയതി അടുത്ത ആഴ്ച തീരുമാനിക്കുമെന്നാണ് മാനേജിംഗ് ഡയറക്ടര്‍ അനില്‍കുമാര്‍ പറയുന്നതെങ്കിലും ഇത് എത്രമാത്രം മുഖവിലയ്ക്കെടുക്കാമെന്നറിയില്ല.ഹില്ലി അക്വാ എന്ന പേരില്‍ 15 രൂപയ്ക്കാണ് കമ്പനി കുപ്പിവെള്ളം വിപണിയിലത്തെിക്കുന്നത്.
മലങ്കര അണക്കെട്ടില്‍നിന്ന് പൈപ്പ് വഴി വെള്ളം പഌന്റിലെത്തിച്ച് മൂന്ന് ഘട്ടങ്ങളിലായി ശുചീകരിച്ച് പ്രധാന ടാങ്കിലേക്കെത്തിക്കും. മണിക്കൂറില്‍ ഒരുലിറ്ററിന്റെ 9000 ബോട്ടിലുകള്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളത്. എട്ടുമണിക്കൂറിന്റെ ഒരു ഷിഫ്റ്റില്‍ 72000 ലിറ്റര്‍ ഉത്പാദിപ്പിക്കും. ജീവനക്കാരെ നിയമിച്ചു കഴിഞ്ഞു.
ഒരു ഷിഫ്റ്റില്‍ 10 ജീവനക്കാരാണ് ജോലി ചെയ്യുക. പഌന്റ് നിര്‍മിച്ച ഗുജറാത്ത് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ മലങ്കരയിലുണ്ട്. ഐഎസ്ഐ രജിസ്ട്രേഷനു അപേക്ഷ നല്‍കിയെങ്കിലും കുപ്പിക്കു ഐഎസ്ഐ ലഭിക്കാന്‍ താമസിച്ചിരുന്നു. വൈദ്യുതി കണക്ഷനുവേണ്ടി മാസങ്ങള്‍ക്കു മുമ്പ് അപേക്ഷ നല്‍കിയെങ്കിലും കെഎസ്ഇബിയില്‍നിന്ന് അനുമതി ലഭിച്ചതും വൈകിയാണ്.
സംസ്ഥാനത്ത് സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളമാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 15 മുതല്‍ 20 രൂപ വരെയാണ് ഇവര്‍ കുപ്പി വെള്ളത്തിന് ഈടാക്കുന്നത്. സ്വകാര്യ കുപ്പിവെള്ള കമ്പനികള്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന കമ്പനിക്ക് വിലങ്ങുതടിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ആക്ഷേപവും ശക്തമാണ്. തൊടുപുഴയിലെ കുപ്പിവെള്ള പദ്ധതി വിജയകരമായാല്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ രണ്ട് ഫാക്ടറികള്‍കൂടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: