തൃശൂര്‍: സെക്യുരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിസാമിനെതിരെയുള്ള കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്വി.മുരളീധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ പിടിയിലായ മയക്കു മരുന്ന് ലോബിക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആ സംഘത്തിന് നിസാമുമായി അടുത്ത ബന്ധമാണ് ഉള്ളത്. അത് കൊണ്ട് തന്നെ ഉന്നതത്തല അന്വേഷണം അനിവാര്യമാണ്. ചന്ദ്രബോസ് സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഉന്നതര്‍ ഇടപെട്ടിട്ടുണ്ടെന്നതിന്റെ വ്യ്കതമായ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് വി.മുരളീധരന് പറഞ്ഞു.
ഇത് സാധാരണ കൊലപാതകമല്ല. സമൂഹത്തില്‍ സ്വാധീനമുള്ളയാള്‍ ചെയ്തതാണ്. സാധാരണക്കാരന് ഒരു നിയമവും പണവും സ്വാധീനവമുള്ളവര്ക്ക് മറ്റൊരു നിയമവുമാണ് ഇവിടെയെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഈ കേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിച്ച എല്ലാവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ചന്ദ്രബോസിന് പരിക്കേറ്റതിനെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞത് പച്ചക്കള്ളമാണ്. മരണത്തിന് രണ്ടു ദിവസം മുമ്പുവരെ ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്നും ആളുകളെ മനസ്സിലാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതതിന്റെ ഉത്തരവാദി ആരാണെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്നും കണ്ടെത്തണം. ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തെ ചിലരും കേസ് ഒത്തു തീര്‍പ്പിലെത്തിക്കാന്‍ ശ്രമിച്ചതായും മുരളീധരന് ആരോപിച്ചു. കൊലയാളിക്ക് പുറമേ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരും പ്രതികളാണ്. ചന്ദ്രബോസിന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ചന്ദ്രബോസിന്റെ കുടുംബത്തിന് ബിജെപി ജില്ലാ കമ്മിറ്റിയുടെ ഒരു ലക്ഷം രൂപ ധനസഹായം സംസ്ഥാന പ്രസിഡന്റ് ഭാര്യ ജമന്തിക്ക് കൈമാറി. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് പി.അരവിന്ദാക്ഷന്,ബിജെപി ജില്ലാ പ്രസിഡന്റ്എ.നാഗേഷ്,ജനറല്‍ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്,മണ്ഡലം പ്രസിഡന്റ് സര്‍ജ്ജു തൊയക്കാവ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: