കോഴിക്കോട്: കക്കോടി മോരിക്കരയില്‍ യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ക്ക് സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുവാവിന്റെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്ന വിവരം കിട്ടിയിട്ടും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവെച്ച് അക്രമം അഴിച്ചുവിടാനാണ് സിപിഎം നേതൃത്വത്തിലുള്ളവര്‍ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട സിപിഎമ്മുകാര്‍ ശ്രീശങ്കര വിദ്യാലയം തകര്‍ക്കുകയും ഫര്‍ണിച്ചറുകളും ഓഫീസ് സാമഗ്രികള്‍ അടക്കമുള്ളവ അഗ്നിക്കിരയാക്കുകയും ചെയ്തു. വീടുകളും തകര്‍ക്കപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ളവ അഗ്നിക്കിരയാക്കുകയും ചെയ്തു. സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി ജില്ലാസമിതി അംഗം കെ. സഹദേവന് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മാതാപിതാക്കളോ കുടുംബാംഗങ്ങളോ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടില്ല. സിപിഎമ്മിലെ ഉള്പ്പാര്ട്ടിപ്രശ്നങ്ങളില് നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് അക്രമം അഴിച്ചുവിട്ടിരിക്കുന്നത്.
രക്തസാക്ഷിയെ കിട്ടാന്‍ മോര്‍ച്ചറിക്ക് പുറത്ത് കാത്തുനില്‍ക്കുകയാണ് സിപിഎം. യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ മുന്‍ സിപിഎം പ്രവര്‍ത്തകനാണ്. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അവിടെയുണ്ടായ അക്രമങ്ങളില്‍ തെറ്റ് തുറന്ന് പറഞ്ഞ്, നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സിപിഎം തയ്യാറാകണം. ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച വാര്‍ത്ത കൊടുക്കുന്നത് തടയാന്‍ പ്രാദേശിക ചാനല്‍ ഓഫീസ് ഉപരോധിച്ച സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ധനമന്ത്രി കെ.എം. മാണിക്കെതിരെയുള്ള സമരപരിപാടികളെക്കുറിച്ചുള്ള തീരുമാനത്തിന് അടുത്ത എല്‍എഡിഎഫ് യോഗം വരെ കാത്തിരിക്കണമെന്ന നിലപാട് പരിഹാസ്യമാണ്. ജനങ്ങളെ കബളിപ്പിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. സോളാര്‍ സമരം ഒത്തുതീര്ത്തപ്പോലെ മാണിക്കെതിരായ സമരവും ഒതുക്കിതീര്‍ക്കാനാണ് സിപിഎം ശ്രമം.
വെള്ളക്കരനിഷേധ സമരം പ്രഖ്യാപിച്ച സിപിഎം തൊട്ടുപിന്നാലെ പാര്‍ട്ടി ആസ്ഥാനമന്ദിരത്തിലെ കരം അടക്കുകയാണ് ചെയ്തത്. ആളുകളെ കബളിപ്പിക്കുന്ന പാര്‍ട്ടിയായി മാറിയ സിപിഎം പിരിച്ചുവിടണം. മാണിക്കെതിരായ സമരത്തിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന നിയമസഭാമന്ദിരം വളയലിലൂടെ ജനശക്തി പ്രകടമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി. സതീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: