ന്യൂദല്‍ഹി: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ബീഹാര്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ചിക്കെതിരെ ജെഡിയു കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേല് നാളെ വോട്ടെടുപ്പ് നടക്കും. മാഞ്ചിക്ക് ജെഡിയുവിനുള്ളില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണ നല്കാന് തയ്യാറെടുക്കുന്നത് മുന്‍മുഖ്യമന്ത്രി നിതീഷ്കുമാറിനും കൂട്ടര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. ഇന്നലെ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും ബഹളത്തില്‍ അവസാനിച്ചു. പ്രധാന പ്രതിപക്ഷമായി തങ്ങളെ പ്രഖ്യാപിക്കണമെന്ന ഭരണകക്ഷിയായ ജെഡിയുവിന്റെ വിചിത്ര ആവശ്യമാണ് ബഹളത്തിന് കാരണമായത്.
ജെഡിയുവിന്റെ ആഭ്യന്തര വിഷയങ്ങളിലേക്ക് തങ്ങളെ വലിച്ചിടരുതെന്നും ബിജെപി തന്നെയാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെന്നും ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി പറഞ്ഞു. നിയമസഭാ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി ജെഡിയുവിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ആരോപിച്ചു. നിയമസഭാ ഓഫീസിലേക്ക് ചില പാര്‍ട്ടികളുടെ നേതാക്കളെ മാത്രം വിളിച്ചു വരുത്തി ജെഡിയുവിന് അനുകൂലമായ നിലപാട് സ്വീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് നന്ദ കിഷോര്‍ യാദവും പ്രതികരിച്ചു. മഞ്ചിയുടേയും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരുടേയും അടുത്തായി ഇരിക്കാന്‍ നിയമസഭാ സ്പീക്കര്‍ ബിജെപിയോട് ആവശ്യപ്പെടുന്ന സ്ഥിതി വിശേഷമാണ് സ്പീക്കര്‍ സംജാതമാക്കിയിരിക്കുന്നതെന്ന് നന്ദകിഷോര്‍ യാദവ് ആരോപിച്ചു. ജനതാദളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപിക്ക് യാതൊരു പങ്കും താല്പ്പര്യങ്ങളുമില്ലെന്ന പാര്‍ട്ടി നിലപാട് ബീഹാറിലെ ബിജെപി നേതൃത്വം ഇന്നലെയും ആവര്‍ത്തിച്ചു.
അതിനിടെ മുഖ്യമന്ത്രി ജിതിന് റാം മഞ്ചിയെ അനുകൂലിക്കുന്ന ജെഡിയു എംഎല്‍എമാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് നിതീഷ്കുമാറിനെയും കൂട്ടരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മാഞ്ചിയെ പിന്തുണച്ച 7 മന്ത്രിമാരെ ചൊവ്വാഴ്ച ജെഡിയു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നടപടി മറികടന്നും കൂടുതല്‍ എംഎല്‍എമാര്‍ മഞ്ചിക്കൊപ്പം നില്ക്കാന് തയ്യാറാകുന്നത് നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: