ജനീവ: വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്ന എച്ച്എസ്ബിസി ബാങ്കിന്റെ ജനീവ ശാഖയുടെ ഓഫീസുകളില്‍ സ്വിറ്റ്സര്‍ലന്റ് അധികൃതര്‍ റെയ്ഡ് ആരംഭിച്ചു. കള്ളപ്പണം വെളിപ്പിച്ചെന്നു സമ്മതിച്ച പശ്ചാത്തലത്തില്‍ ബാങ്കിനെതിരെ ക്രിമിനല്‍ അന്വേഷണ നടപടികളും സ്വിസ് പ്രോസിക്യൂട്ടേഴ്സ് തുടങ്ങിയിട്ടുണ്ട്. ഭാരതം അടക്കമുള്ള രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് സ്വിറ്റ്സര്‍ലന്റിനെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
അറ്റോര്‍ണി ജനറര്‍ ഒലിവര്‍ ജോര്നെ, പ്രോസിക്യൂട്ടര്‍ വെസ് ബെര്ട്ടോസെ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് എച്ച്എസ്ബിസിയുടെ ജനീവ ശാഖയില്‍ ഇന്നലെ പരിശോധനകള്‍ നടത്തിയത്. ബാങ്ക് അധികൃതര്‍ റെയ്ഡുമായി സഹകരിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണക്കാരായ വ്യക്തികളിലേക്കും അന്വേഷണം നീളുമെന്നും അറിയുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസിയുടെ സ്വിസ് ശാഖ നികുതിവെട്ടിക്കാന്‍ കൂട്ടുനിന്നെന്ന വിവരം അന്താരാഷ്ട്രതലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.
2010ല്‍ ചോര്‍ത്തപ്പെട്ട രേഖകള്‍ പ്രകാരം 1,100 ഓളം പേര് നികുതി വെട്ടിച്ച് സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ചെന്ന് വ്യക്തമായിരുന്നു. ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കാര്യം എച്ച്എസ്ബിസിയും അടുത്തിടെ സമ്മതിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ നടപടികളിലേക്ക് സ്വിസ് അന്വേഷക സംഘം കടക്കുന്നത്.
അമേരിക്ക, ഫ്രാന്‍സ്, ബെല്‍ജിയം, അര്‍ജന്റീന, എന്നീ രാജ്യങ്ങളും എച്ച്എസ്ബിസിക്കെതിരെ ഇതിനകം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: