കോഴിക്കോട്: കോഴിപ്പറമ്പത്ത് മാളിക്കടവ് മോരിക്കര ചെറിയാലവീട്ടില്‍ റിട്ട. എസ്.ഐ. ശ്രീധരന് നായരുടെ മകന് ശ്രീജിത്ത് എന്ന ജിത്തുവിനെ (32) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി.
കുണ്ടൂപറമ്പ് പറമ്പത്ത് പൂവത്താര്വയലില് സുമേഷ് (18), എടക്കാട് ഇടവഴിപുറത്ത് പുണ്യത്തില്‍ വൈശാഖ് (19), എടക്കാട് തിരുവോണത്തില്‍ ഷിജിന്‍ലാല്‍(19) എന്നിവരാണ് പിടിയിലായത്.
സുമേഷിനെ വീട്ടില്‍ വച്ചാണ് പിടികൂടിയത്. മറ്റ് രണ്ട് പേരും നടക്കാവ് സി.ഐ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. മൂവരെയും കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. ഇവരെ പിന്നീട് രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ 15 ന് ആണ് പെയിന്റിംഗ് തൊഴിലാളിയായ ശ്രീജിത്തിന്റെ കൊല നടന്നത്. ശ്രീജിത്തും ഒന്നാം പ്രതിയായ സന്ദീപും തമ്മിലുള്ള വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
പിടിയിലായ പ്രതികളെല്ലാം സന്ദീപിന്റെ സുഹൃത്തുക്കളാണ്. 13 പേരാണ് പ്രതികളായിട്ടുളളതെന്നും ഒളിവില്‍ പോയ മറ്റ് നാല് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: