ആലപ്പുഴ: സിപിഎം സ്ഥാപക നേതാക്കളിലൊരാളും മുന്‍മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴിതുറന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് ഏകകണ്ഠമായി വിഎസിനെ തള്ളി പ്രമേയം പാസാക്കി. സംസ്ഥാന സമ്മേളന തലേന്ന് സെക്രട്ടറി പിണറായി വിജയന് വിഎസിനെതിരെയുള്ള കുറ്റപത്രം പത്രസമ്മേളനം നടത്തിയാണ് പ്രഖ്യാപിച്ചത്.
വിഎസ് തയ്യാറാക്കി, കേന്ദ്രകമ്മറ്റിക്ക് നല്കിയ കുറിപ്പിന്റെ പേരിലായിരുന്നു പിണറായി വിഎസിനെതിരെ പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ചത്.
കേന്ദ്ര കമ്മറ്റിയംഗവും പ്രതിപക്ഷ നേതാവുമായ അച്യുതാനന്ദന് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാഴ്ന്നെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തിയതായി പിണറായി പറഞ്ഞു. വിഭാഗീയ ഉദ്ദേശ്യത്തോടെയാണ് വിഎസ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വിഎസ് സങ്കല്പ്പ കഥകള്‍ ചമയ്ക്കുന്നു.
ഏറെക്കാലത്തിന് ശേഷം പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും വിഭാഗീയത അവസാനിപ്പിക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് അത് തകര്‍ക്കാന്‍ വിഎസ് ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.
തുടര്‍ച്ചയായ അച്ചടക്കലംഘനം പൊറുപ്പിക്കാനാവാത്ത സാഹചര്യത്തില്‍ 2009 ജൂലൈ 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പാര്‍ട്ടിയെപ്പറ്റി അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും സംസ്ഥാന കമ്മറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക് വഴങ്ങണമെന്നും കേന്ദ്രകമ്മറ്റി വിഎസിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ആ ഘട്ടത്തിലും അച്യുതാനന്ദന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയതായും പിണറായി കുറ്റപ്പെടുത്തി. ഇതേത്തുടര്‍ന്ന് 2012 ജൂലൈ 21, 22 തീയതികളിലെ കേന്ദ്രകമ്മറ്റി യോഗത്തില്‍ അച്യുതാനന്ദനെ പരസ്യമായി താക്കീത് ചെയ്തിരുന്നു.
ഇപ്പോള്‍ അച്യുതാനന്ദന് കേന്ദ്രകമ്മറ്റിക്ക് അയച്ചെന്ന് പറയുന്ന രേഖ കഴിഞ്ഞ ഒമ്പത്, പത്ത് തീയതികളില്‍ നടന്ന സംസ്ഥാന കമ്മറ്റി യോഗം ചര്‍ച്ച ചെയ്ത് തള്ളിയതാണ്. എന്നാല്‍ വിഎസിന്റെ ഈ രേഖ 18ന് പത്രമാധ്യമങ്ങളില്‍ പൂര്‍ണരൂപത്തില്‍ വന്നു. ഇത് പാര്‍ട്ടിയെ മോശമാക്കാന്‍ വിഎസ് ചോര്‍ത്തി നല്‍കിയതാണെന്ന ആക്ഷേപവും പിണറായി ഉന്നയിച്ചു. വിഎസ് ആവര്‍ത്തിച്ചുന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം വിവിധ കമ്മറ്റികള്‍ ചര്‍ച്ച ചെയ്ത് നിരാകരിച്ചതാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
വിഎസിന്റെ അച്ചടക്കരാഹിത്യവും പാര്‍ട്ടിയെടുത്ത അച്ചടക്ക നടപടികളും അക്കമിട്ട് നിരത്തി അദ്ദേഹവുമായി സഹകരിച്ച് ഇനി പാര്‍ട്ടി പ്രവര്‍ത്തനം അസാധ്യമാണെന്ന് പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയേറ്റും അസന്ദിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. വിഎസ് കൂടി പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തെ കാഴ്ചക്കാരനാക്കിയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് വിഎസിനെതിരെയുള്ള പ്രമേയം പാസാക്കിയത്.
സംസ്ഥാന നേതൃത്വം വിഎസിനെ പൂര്‍ണമായും തള്ളിയ സാഹചര്യത്തില്‍ കേന്ദ്രകമ്മറ്റിയും മറിച്ചൊരു തീരുമാനമെടുക്കാന്‍ സാധ്യതയില്ല. പാര്‍ട്ടി പൂര്‍ണമായും തള്ളിയ വിഎസാണ് ഇന്ന് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തുന്നതെന്നതും ശ്രദ്ധേയം.
വിഎസിന്റെ കുറിപ്പ് പിബി കമ്മീഷന്
പരിശോധിക്കും: എസ്ആര്‍പി
കൊച്ചി: സിപിഎം സംഘടനാ റിപ്പോര്ട്ടിന്മേലുള്ള വിഎസിന്റെ വിയോജനക്കുറിപ്പ് പോളിറ്റ് ബ്യൂറോ കമ്മീഷന് പരിശോധിക്കുമെന്ന് എസ്. രാമചന്ദ്രന്‍പിള്ള. കുറിപ്പ് പരിശോധിച്ചശേഷം കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രകമ്മറ്റിയില്‍ വെയ്ക്കും. വിഎസ് നല്കിയ കത്ത് ചോര്‍ന്നതിനെക്കുറിച്ചും കമ്മീഷന് അന്വേഷിക്കുമെന്നും പിബി അംഗം കൂടിയായ രാമചന്ദ്രന്‍പിള്ള പറഞ്ഞു. പിണറായി വിജയനെയും സംസ്ഥാന നേതൃത്വത്തെയും കടന്നാക്രമിച്ച് വിഎസ് നല്കിയ കുറിപ്പ് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു നേരത്തെ കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
നേതൃത്വം ഫാസിസ്റ്റുകള്‍
തന്നെ; പോരിനുറച്ച് വിഎസ്
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടുകളെ പരസ്യമായി വെല്ലുവിളിച്ച് വി.എസ്. അച്യുതാനന്ദന്. സംസ്ഥാന നേതൃത്വം ഫാസിസ്റ്റുകള്‍ തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പിണറായി വിജയന്റെ വാക്കുകളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും വിഎസ് പറഞ്ഞു.
എനിക്കെതിരെ എന്തോ അച്ചടക്ക നടപടിയെടുത്തതായി അയാള്‍ (പിണറായി) പറഞ്ഞിരിക്കുന്നു. ഇത് താന്‍ അവജ്ഞയോടെ തള്ളുകയാണെന്നും തന്നെ ശാസിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അവകാശമില്ലെന്നും വിഎസ് പ്രതികരിച്ചു.
ഞാന്‍ കത്തയച്ചത് പോളിറ്റ്ബ്യൂറോയ്ക്കാണ്. അവര്‍ പറയട്ടെ, അതിനുശേഷം അതിനനുസരിച്ച് പ്രതികരിക്കാം. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അച്ചടക്ക നടപടികള്‍ പാടില്ലെന്ന് കേന്ദ്രകമ്മറ്റി തന്നെ തീരുമാനിച്ചതാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമേല്‍ ജനാധിപത്യ വിരുദ്ധമാ നടപടികള്‍ കൈക്കൊണ്ട് ഫാസിസ്റ്റ് മുഖമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.
തന്നെ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ രോഷത്തോടെയാണ് വിഎസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പാര്‍ട്ടി നേതൃത്വത്തില്‍ തന്റെയൊപ്പം ആളുകള്‍ കുറവാണെന്ന് ബോധ്യമുണ്ടായിട്ടും രണ്ടും കല്‍പ്പിച്ച് പോരാടാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: