ന്യൂദല്‍ഹി: പാക്കിസ്ഥാനുമായുള്ള ആശയവിനിമയം പുനരാരംഭിക്കാന്‍ വഴിമരുന്നിട്ട, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിക്കറ്റ് നയതന്ത്രത്തിന് പിച്ചൊരുക്കിയത് രണ്ടുമാസത്തോളം നീണ്ട ചര്‍ച്ചകള്‍. ഭാരത- പാക്കിസ്ഥാന് ലോകകപ്പ് മത്സരത്തലേന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ബന്ധപ്പെട്ട നരേന്ദ്രമോദി അവരുടെ ടീമിന് വിജയാശംസകള്‍ നേര്‍ന്നിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകളാണ് അതിന് വഴിയൊരുക്കിയത്.
കശ്മീരി വിഘടനവാദികളുമായി അബ്ദുള്‍ ബാസിത് നടത്തിയ കൂടിക്കാഴ്ച ഭാരത- പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. തുടര്‍ന്ന് ആഗസ്തിലെ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് ഭാരതം പിന്മാറി. നവംബറില്‍ നേപ്പാളിലെ സാര്‍ക്ക് സമ്മേളനത്തിനുശേഷം സ്ഥിതിഗതികളില്‍ നേരിയമാറ്റം വന്നു. ഡിസംബര്‍ 9ന് ഡോവലും ബാസിതും ആദ്യമായി ചര്‍ച്ചയിലേര്‍പ്പെട്ടു. നയതന്ത്രപരമായ സ്തംഭനാവസ്ഥ ഒഴിവാക്കാനുള്ള വഴികള്‍ ചര്‍ച്ചയില്‍ ഇരുവരും ആരാഞ്ഞു. രണ്ടുപേരും തുറന്ന മനസോടെ സംസാരിച്ചെന്ന് നയതന്ത്ര വൃത്തങ്ങള്‍ പിന്നീട് വെളിപ്പെടുത്തി.
ഹുറിയത്ത് നേതാക്കളെ ബാസിത് സന്ദര്‍ശിച്ചത് അനവസരത്തിലാണെന്ന് ബോധ്യപ്പെടുത്താനും സന്ദര്‍ഭത്തെ ഡോവല്‍ വിനിയോഗിച്ചു. ഡിസംബര്‍ മൂന്നാം വാരത്തില്‍ ഡോവലും ബാസിതും വീണ്ടും സന്ധിച്ചു. പെഷവാറിലെ സൈനിക സ്കൂളിലെ ഭീകരാക്രമണത്തിനുപിന്നാലെയായിരുന്നത്. ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസില്‍ നേരിട്ടുചെന്ന ഡോവല്‍ സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.
ഭീകരാക്രമണത്തില്‍ അനുശോചനം പറയാന്‍ ഷെരീഫിനെ ഭാരത പ്രധാനമന്ത്രി വിളിച്ചതാണ് ഡോവല്‍-ബാസിത് രണ്ടാം കൂടിക്കാഴ്ചയ്ക്ക് വഴിതെളിച്ചത്. ബാസിതിനെ കണ്ട ഡോവല്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാക്കിര്‍ ഉര് റഹ്മാന് ലഖ്വിക്ക് ജാമ്യം നല്കിയ പാക് കോടതി നടപടിയിലെ ആശങ്കയും അറിയിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് മറ്റൊരു കേസില്‍ ലഖ്വിയെ ജയിലിലടയ്ക്കാന്‍ പാക്കിസ്ഥാന് പ്രേരിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: