സ്ഥാപകായ ച ധര്മസ്യ
സര്‍വധര്‍മ സ്വരൂപിണ്യേ
അവതാര വരിഷ്ഠായ
രാമകൃഷ്ണായ തേ നമഃ
ദ്വാപരയുഗത്തില്‍ ആവിര്‍ഭവിച്ച് ധര്‍മം പുനഃസ്ഥാപിച്ച് തിരോധാനം ചെയ്ത ഭഗവാന് ശ്രീകൃഷ്ണ പരമാത്മാവിനുശേഷം നമുക്കു കിട്ടിയ വിശാലഹൃദയനായ ഗുരുവാണ് ശ്രീരാമകൃഷ്ണദേവന്. എന്താണ് അദ്ദേഹത്തിന്റെ പ്രത്യേകത? ആ വശീകരണ ശക്തി തന്നെ. അര്‍ജ്ജുനന്റെ ചോദ്യങ്ങള്‍ക്ക് അഥവാ സന്ദേഹങ്ങള്‍ക്ക് ക്ഷമയോടെ സ്നേഹപുരസ്സരം മറുപടി പറഞ്ഞ ശ്രീകൃഷ്ണന് ഇനിയും ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അര്‍ജ്ജുനനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതുപോലെ നരേന്ദ്രന് എന്ന വിവേകാനന്ദന് തന്റെ ചെയ്തികളേയും ആശയങ്ങളേയും ചോദ്യം ചെയ്യുവാന്‍ അനുവദിച്ച ഉദാരമനസ്കനായ മഹദ്ഗുരുവായിരുന്നു ഭഗവാന് രാമകൃഷ്ണ ദേവന്.
ഒരിക്കല്‍ അദ്ദേഹം ഇവരോട് പറഞ്ഞു: ”നിങ്ങള്‍ വിചാരിക്കുന്നവോ ഉപദേശം എളുപ്പമായ കാര്യങ്ങളാണെന്ന്? ഈശ്വരന്റെ അനുവാദമില്ലാതെ ഒരാള്‍ക്കും മറ്റൊരാളെ ഉപദേശിക്കാനാവില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം. ചിലപ്പോള്‍ ആളുകള്‍ കുറച്ചുദിവസമെങ്ങാനും കേട്ടെന്ന് വരും. പിന്നീട് അതും മറ്റേ കാര്യം എന്നപോലെ വിസ്മൃതമായിപ്പോവും. നിങ്ങള്‍ സംഭാഷണം നിര്‍ത്തുന്ന നിമിഷംതന്നെ ആളുകള്‍ മറന്നുകളയും.”
ഭാരതം സാംസ്കാരികമായും രാഷ്ട്രീയമായും പരാധീനമായ ഒരു കാലഘട്ടത്തിലാണ് ശ്രീരാമകൃഷ്ണദേവന് ഭൂജാതനായത്. അദ്ദേഹത്തിന്റെ ആവിര്‍ഭാവത്തോടെ ഹിന്ദുധര്‍മത്തിന് ഒരു നവജീവന്‍ ലഭിച്ചു. സഹിഷ്ണുതയും ധര്‍മജിജ്ഞാസയും വീണ്ടും ഉണര്‍ന്നു. ഭാരതീയ സംസ്കാരത്തെ ലോകമൊട്ടുക്ക് പ്രചരിപ്പിക്കുവാനാണ് ഭാരതാംബ ശ്രീരാമകൃഷ്ണന് ജന്മം നല്‍കിയതെന്ന് അഭിമാനിക്കാം.
ശ്രീരാമകൃഷ്ണദേവന്റെ ആവിര്‍ഭാവം ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. യുഗയുഗാന്തരങ്ങളിലൂടെ ആവര്‍ത്തിക്കുന്ന പ്രക്രിയയാണിത്. ധര്മത്തിന് ഗ്ലാനി വന്നപ്പോഴെല്ലാം പുനഃരുദ്ധാരണത്തിന് ഭഗവാന് അവതരിക്കുന്നത് നമുക്ക് ചരിത്രത്തില്‍ കാണാന്‍ കഴിയും. ഓരോ അവതാരത്തിന്റേയും ലക്ഷ്യം ധര്മപ്രതിഷ്ഠാപനം തന്നെയാണ്.
ശ്രീരാമകൃഷ്ണ-വിവേകാനന്ദ സംഗമത്തിലൂടെ ലോകത്തിന് രണ്ടു മഹാചാര്യന്മാരെ ലഭിച്ചുവെന്നത് അഭിമാനപൂര്‍വം ഉദ്ഘോഷിക്കാം.
ആധുനികയുഗത്തില്‍ ആത്മീയോദ്ധാരണത്തിനുവേണ്ടി അതിന്റെ പ്രസിദ്ധി വെളിവാക്കിക്കൊണ്ട് സ്വാമി വിവേകാനന്ദന് പറഞ്ഞു: ”ലക്ഷ്യബോധമില്ലാതെ ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടക്കുന്ന മനുഷ്യര്‍ക്ക് പ്രകാശം നല്കുവാന് ഒരു പുതിയ അവതാരം ആവശ്യമായിരുന്നു. ശങ്കരന്റെ ജ്ഞാനത്തോടൊപ്പം ചൈതന്യ മഹാപ്രഭുവിന്റെ ഭക്തിയും അവതാരത്തിനുവേണം.” ലോകത്തിലെ സമസ്ത ജീവജാലങ്ങളിലും ഈശ്വര ചൈതന്യം കുടികൊള്ളുന്നുവെന്ന സനാതനധര്‍മ തത്വമാണ് ശ്രീരാമകൃഷ്ണ സന്ദേശത്തിന്റെ അടിത്തറ.വരാനിരിക്കുന്ന യുഗത്തില്‍ മതങ്ങള്‍ തമ്മില്‍ പരസ്പ്പര സൗഹാര്‍ദ്ദം എങ്ങനെ കെട്ടിപ്പടുക്കാമെന്ന് വചനാമൃതം നമുക്ക് കാട്ടിത്തരുന്നു.
ഈശ്വരവിശ്വാസികളും അല്ലാത്തവരും മറിച്ചൊരഭിപ്രായമില്ലാതെ അംഗീകരിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഭാരതം ലോകത്തിനു നല്കിയ മഹാത്മാക്കളില്‍ ഒരാളാണ്. കൊല്‍ക്കത്തയിലെ ദക്ഷിണേശ്വരത്തെ പ്രസിദ്ധ കാളി ക്ഷേത്രത്തില്‍ പൂജാരിയായിട്ടാണ് അദ്ദേഹം തന്റെ ആത്മീയാന്വേഷണത്തിന് പ്രാരംഭം കുറിച്ചത്. എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്വം ഒന്നാണെന്ന് അദ്ദേഹം സ്വാനുഭവങ്ങളിലൂടെ സ്ഥാപിച്ചു.
ഈശ്വരനെ കാണാന്‍ സാധിക്കുമോ എന്ന തന്റെ ഹൃദയത്തെ ഉഴുതുമറിച്ച ചോദ്യവുമായാണ് നരേന്ദ്രന് അദ്ദേഹത്തെ കാണാനെത്തിയത്. ലോകത്തെങ്ങുമുള്ള കോടിക്കണക്കിന് ചെറുപ്പക്കാരില്‍ വിവേകാനന്ദന് ഉയര്‍ത്തിവിട്ട ചലനങ്ങള്‍, സിംഹഗര്‍ജ്ജനങ്ങള്‍ കരുത്തുറ്റതായിരുന്നു. ഗൗരവാത്മകമായ ആജ്ഞാശക്തിക്ക് മുമ്പില്‍ വൈദേശിക ഭരണകൂടം കടപുഴകി. ആദ്യത്തെ ആദ്ധ്യാത്മിക അശ്വമേധമായിരുന്നു അത്.
പിന്നീട് പലതും സംഭവിച്ചു. വിശ്വാസവും പ്രതീക്ഷയും തീര്‍ത്തും അനന്യമായ അരാജകത്വത്തിന്റെ ഒരു ഇരുണ്ട മുഖമായിരുന്നു അത്. പരമഹംസരെപ്പോലുള്ള ആദ്ധ്യാത്മികയുഗപ്രഭാവന്മാര് ഉണര്‍ത്തിവിട്ട ആത്മീയോദ്ധാരണത്തിനു പറ്റിയ ശക്തമായ ആദ്ധ്യാത്മിക ചാലകശക്തിക്കുമാത്രമേ നമ്മെ സംരക്ഷിക്കാനാവൂ. സ്വധര്‍മനിഷ്ഠയിലും വിശ്വാസലാളിത്യത്തിലും തികച്ചും യാഥാസ്ഥിതികനായിരുന്ന അദ്ദേഹം മുന്നോട്ടുവച്ച പരിഹാരമാര്‍ഗം ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണ്.
വേലയെല്ലാം ചെയ്യുക പക്ഷേ മനസ്സ് ഈശ്വരനില്‍ വെയ്ക്കുക എന്ന സത്യം മനസ്സിലാക്കിയാണ് പരമഹംസര്‍ ഭക്തിയാല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്ധ്യാത്മികമൂല്യങ്ങളിലൂടെ ഭാരതീയജനതയ്ക്ക് സമര്‍പ്പിച്ചത്.
ഉപദേശങ്ങളേക്കാള്‍ വലുത് പ്രവര്‍ത്തനമാണെന്ന് അദ്ദേഹം നമുക്ക് കാട്ടിത്തന്നു. ഭവതാരിണിയുടെ ദര്‍ശനത്തിനായി രാപ്പകല്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ദൃശ്യവസ്തുക്കളെല്ലാം ഭവതാരിണി തന്നെയെന്ന് സാക്ഷാത്കരിച്ചു. ശാരീരിക സുഖഭോഗ വസ്തുക്കള്‍ക്കു വേണ്ടിയല്ല ക്ഷേത്രത്തില്‍ പോകേണ്ടതും ഈശ്വരനെ ആരാധിക്കേണ്ടതും എന്ന മഹനീയ പാഠം നമുക്ക് നല്കിയ മഹാഗുരുനാഥന് പ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: