നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളര്‍ എസ്. ശ്രീശാന്തിനുശേഷം ഒരു മലയാളി കൂടി ഇന്നലെ മൈതാനത്തിറങ്ങി. അത് ഇന്ത്യക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് യുഎഇക്ക് വേണ്ടിയായിരുന്നുവെന്ന് മാത്രം. ഇന്നലെ സിംബാബ്വെക്കെതിരായ മത്സരത്തിലാണ് പാലക്കാട് കൊല്ലംകോട് സ്വദേശിയായ 30കാരനായ കൃഷ്ണചന്ദ്രന് എന്ന മലയാളി യുഎഇക്കായി കളിക്കാനിറങ്ങിയത്. ലോകകപ്പിലെ തന്റെ ആദ്യ മത്സരം ഉജ്ജ്വലമാക്കുകയും ചെയ്തു കൃഷണചന്ദ്രന്‍.
1983ലെ ലോകകപ്പില്‍ മലയാളിയായ സുനില്‍ വാത്സന്‍ അംഗമായിരുന്നെങ്കിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ മലയാളിയായ സുനില്‍ വാത്സന്‍ അംഗമായിരുന്നെങ്കിലും കളിച്ചിരുന്നില്ല.
ഓപ്പണര്‍ അംജദ് അലി പുറത്തായശേഷം ഫസ്റ്റ് ഡൗണായാണ് കൃഷ്ണചന്ദ്രന് ക്രീസിലെത്തിയത്. എന്നാല്‍ സമ്മര്‍ദ്ദത്തിനടിമപ്പെടാതെ ഭേദപ്പെട്ട ഇന്നിംഗ്സ് കാഴ്ചവെക്കാനും കൃഷ്ണചന്ദ്രന് കഴിഞ്ഞു. 63 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 34 റണ്‍സാണ് നേടിയത്. കൂടാതെ ഒമ്പത് ഓവര്‍ ബൗള്‍ ചെയ്ത കൃഷ്ണചന്ദ്രന് 59 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ലോകകപ്പിന് മുന്‍പായി നടന്ന സന്നാഹമത്സരങ്ങളില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ 50 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റ് സ്വന്തമാക്കിയ കൃഷ്ണചന്ദ്രന് അഫ്ഗാനിസ്ഥാനെതിരെ 49 റണ്‍സും രണ്ട് വിക്കറ്റും നേടി.
2007-08 സീസണില്‍ വിജയ് ഹസാരെ ട്രോഫിക്കുവേണ്ടിയുള്ള കേരള ടീമില്‍ കളിച്ചിട്ടുണ്ട് കൃഷ്ണചന്ദ്രന്. കൂടാതെ അണ്ടര്‍ 19, അണ്ടര്‍ 22, അണ്ടര്‍ 25, ട്വന്റി20, ഏകദിനം എന്നിവയൊക്കെ കളിച്ചിട്ടുണ്ട്. പാലക്കാട് കൊല്ലംകോട് കാരാട്ടെ രവീന്ദ്രനാഥിന്റെയും ശോഭയുടെയും മകനായ കൃഷ്ണചന്ദ്രന് ചെന്നൈയിലെ സ്കൂള്‍ പഠനകാലത്താണ് ക്രിക്കറ്റിനെ ഗൗരവമായി കാണുന്നത്.
പിന്നീട് ബംഗളൂരു സര്വ്വകലാശാലക്കുവേണ്ടിയും വിസ്സിട്രോഫിയിലും കളിച്ചു. 2010-ലാണ് ക്രിക്കറ്റ് ഉപേക്ഷിച്ച് ജോലി തേടി കൃഷ്ണചന്ദ്രന് ദുബായിലെ ഗ്ലോബല്‍ വെസ്റ്റ് ഷിപ്പിങ് കമ്പനിയില്‍ ജോലിക്കെത്തിയത്. ഉദ്യോഗസ്ഥനും കമ്പനി ടീമിന്റെ മുഖ്യകളിക്കാരനുമായി തിളങ്ങിയ യുവാവ് പിന്നീട് ഡിബി ഷെങ്കര്‍ എന്ന കമ്പനിയില്‍ ചേര്‍ന്നു. ഫെനറ്റിക്സ് എന്ന ടീമില്‍ കളിക്കാന്‍ തുടങ്ങിയതോടെ യുഎഇയില്‍ നടക്കുന്ന ഒട്ടുമിക്ക ക്രിക്കറ്റ് ടൂര്‍ണമെന്റിലും സ്ഥിരം സാന്നിധ്യമായി.
ആഭ്യന്തര മത്സരങ്ങളില്‍ നടത്തിയ മികച്ച പ്രകടനമാണ് കൃഷ്ണചന്ദ്രന് യുഎഇ ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്. മലേഷ്യയില്‍ നടന്ന എസിസി പ്രീമിയര്‍ ലീഗില്‍ കളിച്ച് കഴിഞ്ഞ വര്‍ഷം ദേശീയ ടീമില്‍ അരങ്ങേറ്റം നടത്തി. യുഎഇ ദേശീയ ടീമിനായി ഏഴ് ഏകദിനങ്ങളും 16 എ ക്ലാസ് മത്സരങ്ങളിലും കൃഷ്ണചന്ദ്രന് പാഡണിഞ്ഞു. കൃഷ്ണചന്ദ്രനെ കൂടാതെ, ഗോവ സ്വദേശിയായ സ്വപ്നില്‍ പാട്ടീലും യുഎഇ ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: