തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് തെളിവുകള്‍ നല്കാന് പാലോട് രവി എംഎല്‍എയ്ക്കും മുന്‍മന്ത്രി പന്തളം സുധാകരനും ലോകായുക്തയില്‍ ഹാജരാകാന്‍ നോട്ടീസ്.
റണ്‍ കേരള റണ്‍, ലാലിസം, കാര്യവട്ടം സ്റ്റേഡിയം നിര്‍മാണം എന്നിവയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും ഉണ്ടെന്ന പരാതിയിന്മേല് പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്കിയ മൂന്ന് ഹരജികളിന്മേലാണ് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുന്നത്.അഴിമതി തെളിവുകള്‍ നല്കാന് ഈ മാസം 25ന് ഹാജരാകാനാണ് ലോകായുക്ത ആവശ്യപ്പെട്ടിരിക്കുന്നത്.
ഗെയിംസ് അഴിമതി സംബന്ധിച്ച് ലോകായുക്തയില്‍ ഫയല്‍ ചെയ്ത മൂന്ന് ഹര്ജിയിന്മേലും സാക്ഷിപ്പട്ടികയില്‍ പാലോട് രവി ഉള്ളതുകൊണ്ട് അദ്ദേഹത്തിന്റെ സൗകര്യാര്‍ത്ഥം മൂന്ന് കേസുകളുടെയും തെളിവെടുപ്പ് ഒരു ദിവസമാക്കി. ദേശീയ ഗെയിംസ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെവച്ചാല് മുഴുവന്‍ ഹര്‍ജികളും ഒന്നായി പരിഗണിക്കാമെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടു.
മൂന്ന് ഹര്‍ജികളിലും പ്രതിപക്ഷ നേതാവ്, എംഎല്‍എ മാരായ വി.ശിവന്‍കുട്ടി, വി.സുനില്‍കുമാര്‍, കെ.മുരളീധരന്, കെ.ബി ഗണേഷ്കുമാര്, പാലോട് രവി, പി.സി.ജോര്‍ജ്ജ് എന്നിവരെ സാക്ഷികളായി വിസ്തരിക്കണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: