കോഴിക്കോട്: നരഭോജി കടുവയെ വെടിവെച്ച് കൊന്നതോടെ പ്രദേശവാസികളേക്കാള്‍ ആശ്വസിക്കുന്നത് കേരളത്തിലെ വനപാലകര്‍. പത്ത് ദിവസങ്ങളിലായി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന ഇവര്‍ ആശ്വസിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ജനങ്ങളുടെ ഭീതിയകറ്റാന്‍ കഴിഞ്ഞു എന്നത് അതിലൊന്ന്. എന്നാല്‍ പ്രധാനം തങ്ങളുടെ കൈകൊണ്ടല്ല, മറിച്ച് തമിഴ്നാട് ദൗത്യസംഘമാണ് കടുവയെ കൊന്നത് എന്നതാണ്.
2012 ലെ സംഭവ വികാസങ്ങള്‍ കേരള വനം പരിപാലകരെ ഇപ്പോഴും വേട്ടയാടുകയാണ്.അന്ന്, മാനന്തവാടിയില്‍ ഇതേ പോലെ കടുവ ഭീതിയുണ്ടായി. മനുഷ്യനെ ആക്രമിച്ചില്ലെങ്കിലും വളര്‍ത്ത് മൃഗങ്ങളെ വ്യാപകമായി വകവരുത്തി. ആളുകളെ വേട്ടയാടുമെന്ന ഭീതിയും ശക്തമായി. ഇതെത്തുടര്‍ന്ന് സംസ്ഥാന ദൗത്യസംഘാംഗമായ ജോസഫ് കടുവയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
ഇതോടെ സംഭവം വിവാദവുമായി. കടുവയെ കൊല്ലേണ്ടിയിരുന്നില്ലെന്നും മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു വേണ്ടതെന്നും വാദമുണ്ടായി. ജനക്കൂട്ടത്തെ കണ്ട ആവേശത്തില്‍ ജീവനക്കാരന് സംരക്ഷിത മൃഗമായ കടുവയെ വെടിവെച്ച് കൊന്നത് ശരിയായില്ലെന്നും ഉന്നയിക്കപ്പെട്ടു. വെടിവെയ്ക്കാന്‍ ഉത്തരവ് നല്കിയ മേലുദ്യോഗസ്ഥനും ഉരുണ്ടുകളിച്ചു. ഉത്തരവിലെ സാങ്കേതികത്വവും തലനാരിഴകീറി പരിശോധിക്കപ്പെട്ടു. ഇതിന്റെയെല്ലാമൊടുവില് അന്വേഷണ വിധേയമായി ജോസഫിനെ സസ്പെന്റ് ചെയ്യുകയായിരുന്നു. മാത്രമല്ല പെന്‍ഷനും തടഞ്ഞുവെച്ചു. സേനയുടെ മൊത്തം മനോവീര്യത്തെ തകര്‍ക്കുന്ന സര്‍ക്കാറിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അതോടെ ഉണ്ടായത്. ജീവനക്കാര്‍ക്ക് സര്‍ക്കാറിന്റെ സംരക്ഷണമില്ലാത്തത് കടുത്ത അതൃപ്തിയും ഉണ്ടാക്കി.
കേരള ദൗത്യസംഘം കടുവയെ നേരിടുന്നത് സംബന്ധിച്ച് മേലധികാരികളില്‍ നിന്ന് രേഖാമൂലമുള്ള ഉത്തരവുമുണ്ടായിരുന്നില്ല. മാത്രല്ല ‘റിയല്‍ ടാസ്ക് ‘ സംബന്ധിച്ച് ഉന്നതതലത്തില്‍ നിന്ന് കൃത്യമായ നിര്വചനവുമില്ലായിരുന്നു. വെടിവെച്ചാല്‍ തന്നെ, അത് നരഭോജി കടുവയല്ലെങ്കില്‍ വനപാലകന് പ്രതികൂട്ടിലാക്കപ്പെടുന്ന സാഹചര്യവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: