കണ്ണൂര്‍ പള്ളിക്കുന്നിലെ നളിനകാന്തിയിലേക്ക് ചെന്നാല്‍ വരവേല്‍ക്കുന്നത് കുറെ പൂച്ചകളും പട്ടികളും. ഇവയെല്ലാം കഥകളിലെ കഥാപാത്രങ്ങളാണ്. അതിലുപരി ടി.പത്മനാഭനെന്ന മഹാനായ കഥാകൃത്തിന്റെ സ്നേഹഭാജനങ്ങളാണ്. പള്ളിക്കുന്നിലെ 15-രാജേന്ദ്രനഗര്‍ വീടിന് നളിനകാന്തിയെന്നൊരു പേരുകൂടിയുണ്ട്. നളിനകാന്തി ഒരു പദ്മനാഭന് കഥയുടെ പേരാണ്. കഥയിലെ അയാള്‍ കഥാകൃത്തു തന്നെയാണ്. മരങ്ങളെ കുറിച്ചും പൂക്കളെക്കുറിച്ചുമൊക്കെയാണ് നളിനകാന്തിയില്‍ പരാമര്‍ശിക്കുന്നത്. മറ്റേതൊരു പദ്മനാഭന് കഥയെയും പോലെ കാരുണ്യവും സ്നേഹവും നഷ്ടബോധവുമൊക്കെ ഈ കഥയിലും മുറ്റിനില്ക്കുന്നു.
ഏകാന്തത സൃഷ്ടിക്കുന്ന സൗന്ദര്യവും ഏകാന്തതയുടെ ആഴത്തിലുള്ള ഭാവങ്ങളും പദ്മനാഭന്റെ എല്ലാ കഥകളുടെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. പ്രപഞ്ചവൈവിധ്യത്തിന്റെ പശ്ചാത്തലത്തില്‍, ഒറ്റയ്ക്കായിപ്പോയ മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെയാണ് ഓരോ കഥയിലൂടെയും അദ്ദേഹം അവതരിപ്പിക്കുന്നത്. നളിനകാന്തി ഉള്‍പ്പെടെയുള്ള കഥകളിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ പൂച്ചകള്‍ക്കും പട്ടികള്‍ക്കും പുഴുക്കള്‍, കുയില്‍, മരങ്ങള്‍, ചെറുസസ്യങ്ങള്‍, ഒരുമുരിങ്ങമരം…..ഇങ്ങനെ പ്രപഞ്ചത്തിലെ വ്യത്യസ്ത ഭാവങ്ങള്‍ വായനക്കാരന് കണ്ടെത്തുന്നു. പള്ളിക്കുന്നിലെ നളിനകാന്തിയെന്ന വീട്ടുമുറ്റത്തും ഇവയെല്ലാം ഉണ്ട്.
”മരണത്തിന്റെ നിഴലില്‍ നിസ്സഹായനായ ആ നായ മൂന്ന് രാപ്പകല്‍ കഴിച്ചുകൂട്ടി. നിരത്തുവക്കിലെ ഒരു മാവിന്റെ ചുവട്ടിലാണ് ‘ശേഖൂട്ടി’ തളര്‍ന്നു വീണത്. അവിടെ നിന്ന് അവന് പിന്നീട് എണീക്കുകയുണ്ടായില്ല…” ശേഖൂട്ടി എന്ന കഥ ആരംഭിക്കുന്നതിങ്ങനെയാണ്. തന്റെ കര്‍ത്തവ്യങ്ങളെല്ലാം ചിട്ടയോടെ ചെയ്ത ഒരു നായ ഒടുവില്‍ തളര്‍ന്നു വീണപ്പോള്‍, അതിന്റെ ദയനീയാവസ്ഥയെ കഥയിലൂടെ വിവരിക്കുകയാണ് പത്മനാഭന്. ശേഖൂട്ടി സഞ്ചരിച്ച ജീവിതവഴികളിലൂടെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ വായനക്കാരന്റെ ഉള്ളില്‍ കാരുണ്യത്തിന്റെ ഉറവ പൊടിയുന്നു.
പൂച്ചകളെക്കുറിച്ച്, മരങ്ങളെക്കുറിച്ച്, മൃഗങ്ങളെക്കുറിച്ച്, കാരുണ്യത്തെയും ദുഃഖത്തെയും കുറിച്ച്, സങ്കീര്‍ണ്ണമായ മനുഷ്യാവസ്ഥകളെയും മനുഷ്യമനസ്സിനെയും കുറിച്ച്….പത്മനാഭന്റെ കഥകള്‍ അത്തരത്തിലുള്ളതാണ്. ഓരോന്നും ഓരോ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ജീവിതത്തോട് മനുഷ്യമനസ്സ് എങ്ങനെ പ്രതികരിക്കണം എന്നതാണ് പത്മനാഭന് കഥയിലെ മുഖ്യസന്ദേശം. പത്മനാഭന് പലവിശേഷണങ്ങളും പലരും നല്കിട്ടുണ്ട്. പ്രകാശം പരത്തുന്ന കഥാകാരനെന്നും കഥയിലെ കാലഭൈരവനെന്നുമെല്ലാം. എല്ലാം അദ്ദേഹത്തിന്റെ കഥകളുമായി ബന്ധപ്പെട്ട പ്രയോഗങ്ങളാണ്.
മനുഷ്യനും മിണ്ടാപ്രാണികള്‍ക്കും തന്റെ കഥയില്‍ തുല്യസ്ഥാനം പദ്മനാഭന് നല്കി. കഥകളിലൂടെ കരുണ വര്‍ഷിക്കുകയാണ് അദ്ദേഹം. രണ്ടു വര്‍ഷം മുമ്പ് ഒരോണപ്പതിപ്പില്‍ എഴുതിയ കഥ കിണറ്റില്‍ വീണ ഒരു പൂച്ചക്കുട്ടിയെക്കുറിച്ചായിരുന്നു. രാത്രിയിലെപ്പോഴോ പൊട്ടക്കിണറിന്റെ ആഴങ്ങളിലേക്ക് പതിച്ച ഒരു പൂച്ചക്കുട്ടി കഥാകൃത്തിനെ മാത്രമല്ല വേദനിപ്പിച്ചത്. വായനക്കാരന്റെ മനസ്സിലും വേദനയും ഇനിയും നഷ്ടപ്പെട്ടുപോകാത്ത ആര്‍ദ്രതയും ജനിപ്പിച്ചു. ഓരോ വാക്കിലും അക്ഷരത്തിലും സ്നേഹത്തിന്റെ ഇഴ അദ്ദേഹം കാത്തു സൂക്ഷിക്കുന്നു.
‘ജീവന്റെ വഴി’ എന്ന കഥ ഒരുമുരിങ്ങമരത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോള്‍ പിറന്നു വീണ കുഞ്ഞിനെ പോലെ സ്നേഹത്തോടെ ന്യൂസ് പേപ്പറിലും തുണിയിലും പൊതിഞ്ഞ് കൊണ്ടുവന്ന മുരിങ്ങയുടെ തൈയിനെക്കുറിച്ച്. ഒരുകുഞ്ഞിനെ വളര്‍ത്തിവലുതാക്കുന്നതുപോലെ തന്നെയാണ് ആ മുരിങ്ങയെയും പരിപാലിച്ച് വളര്‍ത്തിയത്.
”ഒരു വൈകുന്നേരമാണ് മുരിങ്ങ പൊട്ടിവീണത്. അപ്പോള്‍ കാറ്റോ മഴയോ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ കുഴമ്പുതേച്ച് കുളിമുറിയില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഠേ എന്ന ശബ്ദം കേട്ടത്. ആദ്യം ആ ഒരൊറ്റ ശബ്ദമേ ഉണ്ടായിരുന്നുള്ളു. പിന്നീട് തുലാവര്‍ഷത്തിന്റെ ആരംഭത്തിലുണ്ടാകുന്ന നേര്‍ത്ത ഇടിവെട്ടുപോലെ രണ്ടുമൂന്നു തവണകൂടി ഠേ, ഠേ എന്ന ശബ്ദം കേട്ടു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ, പിന്നീട് ബദ്ധപ്പെട്ട് പുറത്തുവന്നു നോക്കിയപ്പോള്‍ കണ്ടു; എന്റെ മുരിങ്ങ പൊട്ടിയിരിക്കുന്നു….”
മുരിങ്ങയെ കുറിച്ചൊരു കഥയോ എന്നു തോന്നാം. എന്നാല്‍ ജീവന്റെ നാമ്പുകള്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പൊട്ടിമുളയ്ക്കുമ്പോള്‍ കരുണവറ്റാത്ത ഹൃദയങ്ങള്‍ ബാക്കിയുണ്ടെന്ന് വെളിപ്പെടുന്നു. അതൊരു മുരിങ്ങ മരത്തിലാണെങ്കില്‍ കൂടി. ഉണങ്ങിയ മുരിങ്ങ വെട്ടിമാറ്റാന്‍ വെട്ടുകത്തിയുമായി എത്തിയ കഥാകൃത്തിനെ സന്തോഷിപ്പിക്കുന്നതും അതാണ്. മുരിങ്ങ ഉണങ്ങിയിട്ടില്ല, തളിരിലകള്‍ മുളച്ചു വന്നിരിക്കുന്നു…”ജീവന്റെ പൊട്ടാത്ത കുഞ്ഞിലകള്! പൊട്ടാത്ത ഇത്തിരി മാത്രം അവശേഷിക്കുന്ന തടിയിലൂടെ..”
സ്നേഹത്തിന്റെ ഇഴകള്‍ ഇത്രത്തോളം കാത്തുസൂക്ഷിക്കാന്‍ പദ്മനാഭനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. എടുത്തു പറയേണ്ട എത്രയെത്രകഥകള്‍. പദ്മനാഭന്റെ കഥകളില്‍ മികച്ചു നില്‍ക്കുന്നത് പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും മഖന്‍സിംഗിന്റെ മരണവുമാണെന്ന അഭിപ്രായമാണ് പരക്കെയുള്ളത്. ഈ രണ്ടുകഥകളും മാനവികതയുടെ മഹത്വത്തെയാണ് വിളിച്ചറിയിക്കുന്നത്. രണ്ടു കഥകളും സ്വന്തം അനുഭവത്തില്‍നിന്നാണ് പദ്മനാഭന് എഴുതിയിട്ടുള്ളതും.
തന്റെ കഥകളാണ് ലോകോത്തരമെന്ന് ഇടയ്ക്കിടെ വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നതിന് പദ്മനാഭന് ഒട്ടും മടികാണിക്കാറില്ല.
കാരണം താനെഴുതുന്നതിനെ കുറിച്ച് അദ്ദേഹത്തിന് അത്രകണ്ട് ബോധ്യമുണ്ട്. പത്മനാഭനെയും അദ്ദേഹത്തിന്റെ കഥകളെയും അടുത്തറിയുന്നവര്‍ അദ്ദേഹം സ്വന്തമായി നടത്തുന്ന പ്രശംസയ്ക്കു നേരെ പരിഹാസം ചൊരിയാറുമില്ല. കഥകള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം കഥാലോകത്ത് പത്മനാഭന്റെ സ്ഥാനം എവിടെയാണെന്ന്. മുമ്പ് നാഷണല്‍ ബുക്ക് ട്രസ്റ്റിനു വേണ്ടി തയ്യാറാക്കിയ ദക്ഷിണ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരത്തില്‍ എം.പി.ശങ്കുണ്ണിനായര് കുറിച്ചിട്ട വാക്കുകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്.
”ഈ യുവാവ് തന്റെ കഥകളാണ് ലോകോത്തരമെന്ന് പറയും. പറയുന്നത് വെറും ഭോഷ്ക്കല്ലതാനും..” എന്നായിരുന്നു ശങ്കുണ്ണി നായരുടെ വാക്കുകള്‍. കാലങ്ങളേറെ കഴിഞ്ഞിട്ടും ഇപ്പോഴും ആ വാക്കുകള്‍ അക്ഷരംപ്രതി ശരിയായി തന്നെ തുടരുന്നു. കഥയായാലും കവിതയായാലും സ്വന്തം എഴുത്തിനെ കുറിച്ച് വിശ്വാസവും തൃപ്തിയുമുള്ള ഒരാള്‍ക്കേ പത്മനാഭനെ പോലെ സംസാരിക്കാന്‍ കഴിയൂ. അദ്ദേഹം ഒരു കഥയെഴുതിക്കഴിഞ്ഞാല്‍, ഇതാ ഒരു നല്ല കഥയെന്ന് പറഞ്ഞ് അത് വായനക്കാരനു മുന്നിലേക്ക് വയ്ക്കുന്നു. കഥയെഴുതിക്കഴിഞ്ഞ് വായനക്കാരാ ഞാനൊരു കഥയെഴുതി, ഇതാ അത്…നിങ്ങള്‍ വായിച്ചു വിലയിരുത്തൂ എന്ന് പറയാന്‍ പത്മനാഭന് തയ്യാറല്ല.
നല്ലതല്ലാത്തതൊന്നും തനിക്ക് എഴുതാന്‍ കഴിയില്ലന്ന ഉറച്ച ആത്മവിശ്വാസമാണ് ടി. പത്മനാഭന് എന്ന കഥാകൃത്തിനെ കൊണ്ട്, ”ഞാനെന്തൊരു കേമന്‍…” എന്നു പറയിക്കുന്നത്. ഇപ്പോള്‍ 84-ാം വയസ്സിലെത്തിയപ്പോഴും പദ്മനാഭന്റെ കഥയെഴുത്തിന് മാറ്റമുണ്ടായിട്ടില്ല. 67 വര്‍ഷങ്ങളായി അദ്ദേഹം കഥകള്‍ മാത്രമെഴുതുന്നു. എല്ലാത്തിലും വലുത് കഥയാണെന്ന് പറയുന്നത് ഒട്ട് ധാര്‍ഷ്ട്യത്തോടെയാണെന്നതു തന്നെയാണ് പ്രത്യേകതയും.
പത്മനാഭന് കഥകളിലെ കഥാപാത്രങ്ങള്‍ ‘അയാള്‍’ എന്ന നിലയ്ക്കാണ് ലോകത്തോടു സംസാരിക്കുന്നത്. ‘അയാള്‍’ എന്ന കഥാപാത്രത്തിലൂടെ പത്മനാഭന് ലോകത്തോടു സംസാരിക്കുന്നു. കുറ്റവാളി എന്നതാണ് ആദ്യ കഥ. അതില്‍ മുതല്‍ ‘അയാള്‍’ എന്ന കഥാപാത്രമുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ കണ്ണൂരില്‍ നിന്നു പ്രസിദ്ധീകരിച്ച നവയുഗം വാരികയിലാണ് കുറ്റവാളി അച്ചടിച്ചു വന്നത്. പിന്നീട് ഭര്‍ത്താവ് എന്ന കഥ എം.ഗോവിന്ദന്റെ മദിരാശി പത്രികയില്‍ പ്രസിദ്ധീകരിച്ചു.
പ്രകാശം പരത്തുന്ന പെണ്‍കുട്ടി പുറത്തുവന്നതോടെയാണ് ടി.പത്മനാഭനിലെ കഥാകൃത്തിന് മലയാള കഥാസാഹിത്യത്തില്‍ അനിഷേധ്യമായ സ്ഥാനം ഉണ്ടായത്. പിന്നീട് എത്രയോ കഥകള്‍…മലയാള ചെറുകഥയില്‍ സവിശേഷമായ കാലഘട്ടം സൃഷ്ടിക്കുന്നതില്‍ പത്മനാഭന് കഥകള്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമകാലികരായി നിരവധി കഥാകൃത്തുക്കളും നോവലിസ്റ്റുകളും ഉണ്ടായിട്ടുണ്ട്; എം.ടിയും മാധവിക്കുട്ടിയുമുള്പ്പടെ. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായ വ്യക്തിത്വം പ്രകടിപ്പിക്കാനും അതുനിലനിര്ത്താനുമാണ് പത്മനാഭന് ശ്രമിച്ചത്. പത്മനാഭന്റെ രചനകളെ മലയാളികള്‍ ഇഷ്ടപ്പെട്ടതും അതിനാലാണ്.
നൂറ്റിയെണ്‍പതോളം കഥകളേ എഴുതിയിട്ടുള്ളൂ എന്ന് അദ്ദേഹം പറയും. മറ്റുള്ളവര്‍ ആയിരത്തിലധികവുമെന്ന്. ആയിരം എഴുതിയവരോട് അസൂയ നിറച്ചല്ല പത്മനാഭന് സംസാരിക്കുന്നത്. പക്ഷേ, ആ വാക്കുകളില്‍ പരിഹാസ്യമുള്ളത് കണ്ടുകൂട. ആയിരമെഴുതിയിട്ട് എന്തുകാര്യം, എന്റെ 180 ആണ് അതിലും കേമം എന്ന ‘അഹങ്കാരം’ നിറഞ്ഞ വാക്കുകളാണത്. അത്തരത്തിലൊരു അഹങ്കാരം കൊണ്ടു നടക്കാന്‍ യോഗ്യനായ ഒരേ ഒരു വ്യക്തിയേ ഇന്ന് മലയാള സാഹിത്യ ലോകത്തുള്ളൂ. അത് ടി. പത്മനാഭനാണ്. അതിനാല്‍ ആരുടെ മുന്നിലും അദ്ദേഹത്തിന് പറയാം, തന്റെ കഥകളാണ് ലോകോത്തരമെന്ന്. തെളിവുനല്കാന് 180 ഓളം കഥകള്‍ നിരനിരയായി നില്ക്കും. കഥാസാഹിത്യത്തിലെ കാലഭൈരവന് പത്മനാഭന് മാത്രമാണ്. ശതാഭിഷേക നിറവില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: