ന്യൂദല്‍ഹി: സുനന്ദ പുഷ്കര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരിയെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മനീഷ് തിവാരിയെ പോലീസ് ചോദ്യം ചെയ്തത്. ശശി തരൂരും സുനന്ദയും തമ്മില്‍ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും നടന്ന വഴക്കിന്റെ ദൃക്സാക്ഷിയെന്ന നിലയിലാണ് മനീഷ് തിവാരിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.
2014 ജനുവരി 14ന് തിരുവനന്തപുരത്തുനിന്നും ദല്‍ഹിയിലേക്ക് യാത്ര ചെയ്ത വിമാനത്തില്‍ തരൂരും സുനന്ദയും തമ്മില്‍ ഏറെനേരം നീണ്ടുനിന്ന വഴക്കു നടന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തരൂരിന്റെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ മനീഷ് തിവാരിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട മൊഴിരേഖപ്പെടുത്തുന്നതിനായിരുന്നു പോലീസ് ചോദ്യം ചെയ്യല്‍. തരൂരും സുനന്ദയും തമ്മിലുണ്ടായ വഴക്ക് സഹയാത്രക്കാരെ ബാധിക്കുന്ന നിലയിലേക്കെത്തിയപ്പോള്‍ പ്രശ്നം തീര്‍ക്കാന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ കുടുംബ പ്രശ്നമാണ് പിന്നിലെന്ന് മനസ്സിലായതോടെ അതില്‍നിന്നും പിന്മാറുകയാണ് ഉണ്ടായതെന്നും മനീഷ് മൊഴി നല്‍കിയതായാണ് സൂചന.
വിമാനത്തിലും തുടര്‍ന്ന് വിമാനമിറങ്ങിയ ശേഷവും തരൂരും സുനന്ദയും തമ്മിലുള്ള വഴക്ക് തുടര്‍ന്നിരുന്നു. ദല്‍ഹിയില്‍ വിമാനമിറങ്ങിയ ശേഷം കരഞ്ഞുകൊണ്ട് വാഷ്റൂമിലേക്ക് കയറുന്ന സുനന്ദയുടെ ദൃശ്യങ്ങള്‍ ദല്‍ഹി വിമാനത്താവളത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ പോലീസിന് ലഭിച്ചിരുന്നു. ഇരുവരും യാത്ര ചെയ്ത വിമാനത്തിലെ ജീവനക്കാരുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
തരൂര്‍ പറഞ്ഞുപരത്തിയ രോഗം തനിക്കില്ലെന്ന് സുനന്ദ തിരിച്ചറിഞ്ഞത് തിരുവനന്തപുരം യാത്രയില്‍ തനിച്ചു പോയി ഡോക്ടര്‍മാരെ കണ്ടു നടത്തിയ പരിശോധനയിലാണ്. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വിമാനത്തിനുള്ളില്‍ വലിയ ബഹളം നടന്നതായും ധരിച്ചിരുന്ന വസ്ത്രം ഉയര്‍ത്തി സുനന്ദ തരൂരിനെ കാണിച്ചതായും ജീവനക്കാരുടെ മൊഴിയുണ്ട്.
ശശി തരൂര്‍, സുനന്ദയുടെ മകന് ശിവ് മേനോന് എന്നിവരടക്കം പതിനഞ്ചോളം പേരുടെ മൊഴികള്‍ പലതവണകളായി പോലീസ് ശേഖരിച്ചിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ നേതാവ് അമര്‍സിങ്, മാധ്യമപ്രവര്‍ത്തക നളിനി സിങ് എന്നിവരുടെ മൊഴികള്‍ ശശി തരൂരിന് വലിയ തിരിച്ചടിയാണ്. മറ്റുള്ളവരുടെ മൊഴികളുടെ പശ്ചാത്തലത്തില്‍ ശശി തരൂരിനെ വീണ്ടും പോലീസ് ചോദ്യം ചെയ്തേക്കുമെന്നറിയുന്നു. ഈ മാസം 13ന് ദല്‍ഹി പോലീസിന്റെ പ്രത്യേക അനുമതിയോടെ കേരളത്തിലേക്ക് പോയ തരൂരിനോട് അനുമതി കൂടാതെ ദല്‍ഹി വിടരുതെന്ന നിര്‍ദ്ദേശം പോലീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: