തിരുവനന്തപുരം: അഡീഷണല്‍ സെക്രട്ടറിയും പരീക്ഷാ കണ്‍ട്രോളറുമായ സാജു ജോര്‍ജിനെ പിഎസ്സി സെക്രട്ടറിയായി നിയമിച്ചതു സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വീണ്ടും വിശദീകരണം തേടി. കൂടുതല്‍ രേഖകളോടെയാവണം വിശദീകരണം. സര്‍ക്കാരിന്റെ ആദ്യ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ഗവര്‍ണര്‍ പി. സദാശിവം ഫയല്‍ മടക്കിയത്.
സാജു ജോര്‍ജ് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നോ, നിയമനം സംബന്ധിച്ച പൂര്‍ണമായ ഫയല്‍, സംവരണത്തെപ്പറ്റിയുള്ള വിവാദ സര്ക്കുലറിന്മേല് സ്വീകരിച്ച നടപടികള്‍, സാജുവിന്റെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് എന്നീ കാര്യങ്ങളിലെ വിശദാംശങ്ങളാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നിയമനം സംബന്ധിച്ച് അവ്യക്തമായ വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിലുള്ള അതൃപ്തിയും ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചെന്നാണ് വിവരം.
ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു സാജു ജോര്‍ജിനെ പിഎസ്സി സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം വന്നത്. എന്നാല്‍, നിയമനം അംഗീകരിക്കാതെ ഗവര്‍ണര്‍ ഫയല്‍ മടക്കി. ഇത്തേത്തുടര്‍ന്ന് സര്‍ക്കാര്‍ പിഎസ്സിയോട് വിശദീകരണം ആരാഞ്ഞപ്പോള്‍, സാജു ജോര്‍ജിന്റെ നിയമനത്തില്‍ ചെയര്മാന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പിഎസ്സിയിലെ മൂന്ന് ഇടത് അംഗങ്ങളും ചെയര്മാനൊപ്പമാണ്. എന്നാല്‍, കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ സാജു ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടിലാണ് കമ്മീഷനിലെ യുഡിഎഫ് അംഗങ്ങള്‍.
ഇതോടെ പിഎസ്സി സെക്രട്ടറി നിയമനം രാഷ്ട്രീയതര്ക്ക വിഷയമായിക്കഴിഞ്ഞു. വിശദമായ അന്വേഷണത്തിനു ശേഷമാണ് സാജു ജോര്‍ജിനെ നിയമിച്ചതെന്ന സര്‍ക്കാര്‍ വാദമാണ് ഗവര്‍ണറുടെ ഇടപെടലിലൂടെ പൊളിഞ്ഞിരിക്കുന്നത്. സാജു ജോര്‍ജിന്റെ നിയമന ഫയല്‍ പിഎസ്സിയില് ലഭ്യമല്ലെന്നും ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയില്ലെന്നുമായിരുന്നു ചെയര്‍മാന്റെ നിലപാട്. പിഎസ്സി നല്കിയ മറുപടി അതേപടി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സംവരണ വിഭാഗത്തില്‍ സാജു ജോര്‍ജ് നിയമനം തേടിയതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫയലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ സെക്ഷന്‍ ഓഫീസറായാണ് സാജു ജോര്‍ജ് പിഎസ്സിയിലെത്തുന്നത്. അദ്ദേഹത്തിന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതി സിഎസ്ഐ ക്രിസ്ത്യനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ജാതി സര്‍ട്ടിഫിക്കറ്റില്‍ മലയരയന്‍ ക്രിസ്ത്യനെന്നും എഴുതിയിരിക്കുന്നു. അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സാജു ജോര്‍ജ് നല്‍കിയില്ലെന്നും നിയമനം ലഭിച്ച് ഒന്നരവര്‍ഷത്തിനുശേഷമാണ് ജാതി മാറിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നുമാണ് പിഎസ്സിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: