ഇടുക്കി: വാഗമണ്ണിലെ കോലാഹലമേട്ടില്‍ ഇന്റര്‍നാഷണല്‍ പാരഗ്ലൈഡിങ് അഡ്വഞ്ചര്‍ കാര്‍ണിവല്‍ ഇന്ന് തുടങ്ങും. മാര്‍ച്ച് ഒന്നിനു സമാപിക്കും. ലോകപ്രശസ്ത അക്രോബാറ്റിക് പൈലറ്റുമാരുടെ 5000 അടിക്കുമുകളിലേക്കുള്ള അതിസാഹസികമായ ആകാശപ്പറക്കല്‍, വൈവിധ്യമാര്‍ന്ന അഭ്യാസങ്ങള്‍ തുടങ്ങിയവ അഡ്വഞ്ചര്‍ കാര്‍ണിവലില്‍ ഉണ്ടാകും.
അഡ്വഞ്ചര്‍ സ്പോര്‍ട്സിന്റെ പ്രോത്സാഹനത്തിന്റെ ഭാഗമായി കേരള അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, വാഗമണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍, ഫ്ളൈ വാഗമണ്‍ തുടങ്ങിയവ സംയുക്തമായാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.
ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 6 മണിവരെ പാരാഗ്ലെഡിങ് കാണാനും പറക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. പൈന്‍ കാട്ടിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗ്ലൈഡിങ് സ്ഥലത്ത് എത്താം. ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിനായി റോഡുകള്‍ വീതികൂട്ടുകയും കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ഡിറ്റിപിസി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ് പറഞ്ഞു. ഇ.എസ് ബിജിമോള്‍ എം.എല്‍.എ ചെയര്‍പേഴ്സണും ഡിറ്റിപിസി സെക്രട്ടറി ജനറല്‍ കണ്‍വീനറുമായ 101 അംഗ സ്വാഗത സംഘമാണ് കാര്‍ണിവലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കാര്‍ണിവല്‍ സ്പെഷ്യല്‍ ഓഫീസറായ റവന്യു ഡെപ്യൂട്ടി തഹസില്‍ദാര്‍ അജയന്.കെ. രാജനാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. ഗ്ലൈഡിങ് സ്പോട്ടിലേക്ക് പ്രവേശന ഫീസ് 10 രൂപ. സാഹസിക പറക്കലിനു പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്. 3500 രൂപയാണ് ഫീസ്. 15 വയസുമുതല്‍ പ്രായമുള്ളവര്‍ക്ക് പറക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: