കോട്ടയം: ആര്‍പ്പൂക്കര വില്ലേജിലെ കേളക്കരി വട്ടക്കായല്‍ പാടശേഖരത്തില്‍ ബണ്ടുതുറന്ന് വെള്ളം കയറിയതുമൂലം പുറംബണ്ടിലെ താമസക്കാര്‍ ദുരിതത്തിലായി. പാടശേഖരത്തില്‍ കൃഷി ഇറക്കാത്ത ഈ സമയത്ത് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ അനിയന്ത്രിതമായി വെള്ളം കയറ്റിയതാണ് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയത്. പുറംബണ്ട് നിവാസികളുടെ വീടും പരിസരവും വെള്ളത്തിനടിയിലാക്കി. കക്കൂസിലും മറ്റും വെള്ളം കയറി നിറഞ്ഞതോടെ പ്രദേശവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും മാര്‍ഗ്ഗമില്ലാതായി. കക്കൂസില്‍ വെള്ളം നിറഞ്ഞതോടെ മാലിന്യം പ്രദേശമാകെ പടര്‍ന്നൊഴുകുന്നു. ഇതോടെ പ്രദേശത്ത് സാംക്രമിക രോഗം പടരാനുള്ള സാദ്ധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്. കിണറുകളിലെ ജലവും മലിനമായി. ഈ മലിനജലത്തിലൂടെ നീന്തിയാണ് കുട്ടികള്‍ സ്കൂളിലേക്കു പോകുന്നത്.
വെള്ളം നിയന്ത്രിക്കണമെന്ന പരിസരവാസികളുടെ ആവശ്യം പാടശേഖര സമിതി നിരസിച്ചതോടെ പരാതിയുമായി കളക്ടറെ സമീപിച്ചിരിക്കുകയാണ് നാട്ടുകാര്‍. പുറംബണ്ടിലെ താമസക്കാര്‍ക്ക് ദോഷം വരാത്ത വിധം വെള്ളത്തിന്റെ അളവ് ക്രമപ്പെടുത്തി പാടശേഖങ്ങളിലെ പണി ചെയ്യണമെന്ന് പുഞ്ച സ്പെഷ്യല്‍ ആഫീസര്‍ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാടശേഖരത്തില്‍ കട്ടകുത്തി ചിറപിടിപ്പിക്കാന് വേണ്ടിയാണ് ഇപ്പോള്‍ വെള്ളം കയറ്റിയിട്ടിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരുപ്പൂകൃഷി മാത്രമുള്ള ഈ പാടശേഖരത്തില്‍ വേമ്പനാട്ടുകായലില്‍ നിന്നും മറ്റും ചെറുവള്ളത്തില്‍ കട്ട കൊണ്ടുവന്ന് ചിറപിടിപ്പിക്കുകയാണ്. ഇത് നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: