ന്യൂദല്‍ഹി: ഗുജറാത്ത് തീരത്ത് പാക്ക് ബോട്ട് പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് സേനയുടെ നിലപാടിന് വിരുദ്ധമായ പ്രസ്താവന നടത്തിയ കോസ്റ്റ്ഗാര്‍ഡ് ഡിഐജി നല്കിയ വിശദീകരണം പ്രതിരോധമന്ത്രാലയവും തീരസംരക്ഷണ സേനയും തള്ളിക്കളഞ്ഞു. വടക്കുപടിഞ്ഞാറന്‍ മേഖലാ ചീഫായ ഡിഐജി ബി.കെ ലോഷാലിക്ക് ഇതോടെ സൈനിക വിചാരണ നേരിടേണ്ടിവരും. പാക് ബോട്ട് സ്വയം കത്തിനശിക്കുന്ന ദൃശ്യങ്ങളും തീരസംരക്ഷണ സേന ഇന്നലെ പുറത്തുവിട്ടു. രാജ്യത്തെ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിനു പിന്നാലെ പാക്കിസ്ഥാനും രംഗത്തെത്തിയതോടെയാണ് യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടത്.
2014 ഡിസംബര്‍ 31ന് രാത്രിയില്‍ പോര്‍ബന്തര്‍ തീരത്തു നടന്ന ഓപ്പറേഷനില്‍ പങ്കെടുത്ത പെട്രോളിംഗ് വെസ്സല്‍ ഐസിജിഎസ് രാജ്രത്തനില് നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടത്. പാക് ബോട്ടിനെ പിന്തുടര്ന്നു വെടിവെയ്ക്കുന്ന ദൃശ്യങ്ങളും പിന്നീട് ബോട്ട് സ്വയം കത്തിനശിക്കുന്നതുമാണ് ഇതിലുള്ളത്. സേന ബോട്ടിന്റെ ഒരു വശത്തുമാത്രമാണ് വെടിവെയ്ക്കുന്നത്. അതിനാല്‍ തന്നെ വെടിയുണ്ടകളേറ്റല്ല ബോട്ട് കത്തിയമര്‍ന്നതെന്ന് വ്യക്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. ബോട്ടിലുണ്ടായിരുന്ന നാലുപേരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പാക് ബോട്ടിനെ പിന്തുടര്ന്ന് പോയ കോസ്റ്റ്ഗാര്‍ഡ് കപ്പലിലെ കമാണ്ടിംഗ് ഓഫീസറും ഡിഐജി ലോഷാലിയും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നതിന്റെ രേഖകളും തീരസംരക്ഷണ സേന പുറത്തുവിട്ടു. ലോഷാലിക്കെതിരായ അന്വേഷണത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ വേഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.
തന്റെ നിര്‍ദ്ദേശപ്രകാരം പാക് ബോട്ട് കോസ്റ്റ്ഗാര്‍ഡ് തകര്‍ക്കുകയായിരുന്നുവെന്നായിരുന്നു ലോഷാലിയുടെ പ്രസ്താവന. പ്രതിരോധമന്ത്രാലയത്തിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും നിലപാടിനു വിരുദ്ധമായ പ്രതികരണം നടത്തിയതിനു ഫെബ്രുവരി 18ന് ലോഷാലിക്ക് സേന നോട്ടീസ് നല്കി. തൊട്ടടുത്ത ദിവസം തന്നെ തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നു വ്യക്തമാക്കി ലോഷാലി മറുപടിയും മാപ്പപേക്ഷയും നല്കി. എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് ഇന്നലെ സേന ലോഷാലിയെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: