ആലപ്പുഴ: സിപിഎം രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ചരിത്രം ആവര്‍ത്തിച്ചൊരു ഇറങ്ങിപ്പോക്ക്. 1964ല്‍ ആന്ധ്രാപ്രദേശില്‍ നടന്ന സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് വിഎസ് ഉള്‍പ്പെടുന്ന 32 പേര് ഇറങ്ങിപ്പോയാണ് സിപിഎമ്മിന് രൂപം നല്‍കിയത്. ഈ 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു സിപിഎം നേതാവ് അച്യുതാനന്ദന് മാത്രമാണ്. ജീവിച്ചിരിക്കുന്ന മറ്റൊരു നേതാവ് ഭൂപേഷ് ഗുപ്ത സിപിഐയിലേക്ക് മടങ്ങിപ്പോയിരുന്നു.
64ലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന്റെ തനിയാവര്‍ത്തനമാണ് ആലപ്പുഴയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അരങ്ങേറുന്നത്. പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് 64ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിഎസും കൂട്ടരും ഇറങ്ങിപ്പോയത്. ഇവിടെ നേതൃത്വത്തിന് വലതുപക്ഷ വ്യതിയാനം മാത്രമല്ല ഉള്ളത്. ഫാസിസ്റ്റുകളാണെന്നും വിഎസ് ആരോപിക്കുന്നു.
സിപിഎം രൂപംകൊണ്ട ശേഷം ആദ്യസംസ്ഥാന സമ്മേളനം 1964ല്‍ നടന്നതും ആലപ്പുഴയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി സ്ഥാപക നേതാവായ വിഎസിന് പോലും നിലനില്‍പ്പില്ലാത്ത വിധം കടുത്ത ഫാസിസ്റ്റുകളായി മാറിയിരിക്കുന്നു സിപിഎം.
രാഷ്ട്രീയ എതിരാളികളെയും ഭിന്ന ആദര്ശമുള്ളവരെയും അരുംകൊല ചെയ്തും ജീവച്ഛവമാക്കുകയും ചെയ്ത് ഫാസിസത്തിനെതിരെയുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്നായിരുന്നു സിപിഎമ്മിന്റെ ഇത്രയും കാലത്തെ അവകാശവാദങ്ങള്‍. ഒടുവില്‍ പാര്‍ട്ടി സ്ഥാപക നേതാവ് തന്നെ പറയുന്നു തന്റെ പാര്‍ട്ടിയാണ് ഫാസിസ്റ്റുകളെന്ന്.
അമ്പത് വര്‍ഷത്തെ സിപിഎമ്മിന്റെ മുഖംമൂടി ഒടുവില്‍ വിഎസ് തന്നെ വലിച്ചുകീറിയിരിക്കുന്നു. ഒളിപ്പിച്ചുവച്ച ഫാസിസ്റ്റ് നയങ്ങള്‍ സ്ഥാപക നേതാവിനെയും വേട്ടയാടുകയാണ്. 64ലെ സമ്മേളനത്തില്‍ ഇറങ്ങിപ്പോയവരെല്ലാം പോകട്ടെയെന്ന് ഡാങ്കെ പറഞ്ഞത് ഇവിടെ പിണറായിയും കൂട്ടരും ആവര്‍ത്തിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിലനില്‍പ്പിനായി കേന്ദ്രനേതൃത്വം ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: