ആലപ്പുഴ: കഴിഞ്ഞ ഒരുവര്‍ഷത്തോളമായി സിപിഎമ്മില്‍ അനുസരണയുള്ള സഖാവായി ഒതുങ്ങി പ്രവര്‍ത്തിച്ചിരുന്ന വിഎസ് വീണ്ടും പോരാട്ടം തുടങ്ങിയത് തൃശൂര്‍ ജില്ലാ സമ്മേളനത്തോടെ. ഏഴ് ജില്ലാ സമ്മേളനങ്ങളില്‍ ആദ്യന്തം പങ്കെടുത്ത വിഎസ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് പിണറായിയുമുള്ള അപ്രഖ്യാപിത ഒത്തുതീര്‍പ്പ് അവസാനിച്ചെന്ന് വ്യക്തമായത്.
തൃശൂരിലെ ജില്ലാ സമ്മേളനത്തില്‍ തന്റെ വിശ്വസ്തനായ മുന്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി. ശശിധരനെ ജില്ലാക്കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയന് വിഎസിന് ഇക്കാര്യത്തില്‍ ഉറപ്പും നല്കി. പക്ഷേ പാലിക്കപ്പെട്ടില്ല. തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ബേബി ജോണ്‍, ശശിധരനെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.
മലപ്പുറം സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ വോട്ടു ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ് നേരത്തെ ശശിധരനെ തരംതാഴ്ത്തിയത്. 12വര്‍ഷമായി യാതൊരു മുറുമുറുപ്പുമില്ലാതെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച ശശിധരന് അടക്കമുള്ളവരുടെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തണമെന്ന തന്റെ ആവശ്യം അംഗീകരിക്കപ്പെടാതെ പോയതോടെയാണ് വിഎസ് വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ ഏകാധിപത്യ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പോരാട്ടം ആരംഭിച്ചത്.
കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ഏതാണ്ട് ഒരു വര്‍ഷത്തോളമായി വിമതസ്വരം വിഎസ് താത്കാലികമായി ഉപേക്ഷിച്ചിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ആര്‍എംപിയെയും ടിപിയുടെ വിധവ രമയെ പോലും തള്ളിപ്പറഞ്ഞിരുന്നു. ഒടുവില്‍ ഗതികെട്ട് വിഎസ് വീണ്ടും പോരാട്ടവഴിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: