ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ പിഡിപി ചെയര്മാന് മുഫ്തി മുഹമ്മദ് സെയ്ദ് കൂടിക്കാഴ്ച നടത്തുന്നതോടെ സഖ്യസര്‍ക്കാര്‍ സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും. മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയായും ബിജെപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയുമാണ് ഇരുരാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്.
ഇരു പാര്‍ട്ടികളും തമ്മില്‍ പൊതുമിനിമം പ്രോഗാമിന്റെ അടിസ്ഥാനത്തിലാണ് യോജിച്ച് പ്രവര്‍ത്തിക്കുക. 370-ാം വകുപ്പ്. അഫ്പ്സ നിയമം, പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ വിഷയങ്ങള്‍ എന്നിവയിലെല്ലാം ധാരണയിലെത്തിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാവില്ല രണ്ടു പാര്‍ട്ടികളും യോജിച്ചു പ്രവര്‍ത്തിക്കുക.
പാക് അധിനിവേശ കശ്മീരിലെ അഭയാര്‍ത്ഥികളെ സംബന്ധിച്ച് മാനുഷിക നിലപാട് സ്വീകരിക്കണമെന്ന ബിജെപിയുടെ ആവശ്യം പിഡിപി നേതൃത്വം അംഗീകരിച്ചെന്ന് ജമ്മുകശ്മീര്‍ ബിജെപി നേതൃത്വം അറിയിച്ചു. 1947,1965,1971 വര്‍ഷങ്ങളില്‍ നടന്ന ഭാരത-പാക് യുദ്ധങ്ങളില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നും ജമ്മുകശ്മീരിലേക്ക് വന്ന 25,000 കുടുംബങ്ങളാണുള്ളത്. ഇവര്‍ക്ക് ഇതുവരെ ഭാരത പൗരത്വമോ ജമ്മു ഇലക്ഷനില്‍ വോട്ട് ചെയ്യുന്നതിനുള്ള അനുമതിയോ ജമ്മുകശ്മീരില്‍ സ്ഥലം വാങ്ങി ജീവിക്കുന്നതിനുള്ള അധികാരമോ നല്‍കിയിട്ടില്ല. ഇതനുവദിച്ചു കിട്ടുന്ന നിലപാട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയര്‍ത്തിയത്.
ഭൂരിപക്ഷവും ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാനും നിലവില്‍ അവകാശമില്ല. ഇവരെ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം.
പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നും വന്നവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അധികാരമുണ്ടെങ്കിലും സംസ്ഥാന നിയമസഭയിലേക്ക് വോട്ട് ചെയ്യാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാരുകള്‍ അനുമതി നല്‍കിയിരുന്നില്ല. ഇതു പരിഹരിക്കുന്നതിനാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ബിജെപിയുടെ ആദ്യശ്രമങ്ങളെന്ന് വ്യക്തമായിക്കഴിഞ്ഞു. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28 സീറ്റുകളും ബിജെപിക്ക് 25 സീറ്റുകളുമാണ് ലഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിന് 15, കോണ്‍ഗ്രസിന് 12, മറ്റുള്ളവര്‍ക്ക് 7 എന്നിങ്ങനെയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: