ആലപ്പുഴ: പാര്‍ലമെന്ററി രംഗത്ത് നിന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും ഊഴം അവസാനിച്ചതിനാല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിണറായി വിജയനും പടിയിറങ്ങുന്നത് പരസ്പരം പാര പണിത്. ടിപി കേസിലെ വിഎസിന്റെ വെടിക്ക് പിന്നില്‍ ലക്ഷ്യങ്ങളേറെ. അപ്രതീക്ഷിതമായ നടപടിയാണ് വിഎസിന്റെ ഭാഗത്ത് നിന്ന് പിണറായിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പൊതുജനങ്ങളുടെ മുന്നില്‍ ടിപി കേസില്‍ വി.എസ്.അച്യുതാനന്ദന് സംശയനിഴലില്‍ നിര്‍ത്തിയത് അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന പിണറായിക്ക് കനത്ത തിരിച്ചടിയായി.
ലാവലിന്‍ കേസില്‍ കുരുങ്ങി പാര്‍ലമെന്ററി രംഗത്ത് നിന്ന് പതിറ്റാണ്ടുകള്‍ മാറിനില്‍ക്കേണ്ടി വന്ന ഗതികേട് പിണറായിക്കുണ്ട്. അത് ആവര്‍ത്തിക്കുകയാണ് വിഎസിന്റെ തന്ത്രമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടിപി കേസില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്.
വിഎസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായിയെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യുകയോ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയോ ചെയ്യാം. സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ടിപിയുടെ വിധവ രമയും പ്രഖ്യാപിച്ച് കഴിഞ്ഞു. ചുരുക്കത്തില്‍ ടിപി കേസിന്റെ നൂലാമാലകളില്‍പ്പെട്ട് പിണറായിയുടെ മുഖ്യമന്ത്രി കസേരയ്ക്കായുള്ള കാത്തിരിപ്പ് നീട്ടുകയെന്ന അടവ് വിഎസ് സമര്‍ത്ഥമായി വിനിയോഗിച്ചിരിക്കുകയാണ്.
സംസ്ഥാന സമ്മേളനത്തിന് പുന്നപ്ര-വയലാറിന്റെ നാട്ടില്‍ കൊടിയുയര്‍ന്നത് വിഭാഗീയത ആളിക്കത്തിച്ചാണ്. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം പാര്‍ട്ടിയെ വേട്ടയാടിയ വിഎസ്-പിണറായി പോരാട്ടം അവസാനിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശം നല്‍കിയാണ് കോടികള്‍ ഒഴുക്കിയുള്ള സമ്മേളനത്തിന് തുടക്കമായത്. വിഎസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്കി മൂലയ്ക്കിരുത്താന്‍ കഴിഞ്ഞ തിരുവനന്തപുരം സമ്മേളനത്തിലെ പാളിപ്പോയ ശ്രമം ആലപ്പുഴ സമ്മേളനത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഔദ്യോഗികപക്ഷം ആസൂത്രിതമായി നീങ്ങിയതോടെയാണ് വിഎസ് തന്റെ പഴയതന്ത്രങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്തത്.
പിണറായിയെ പോളിറ്റ്ബ്യൂറോ അംഗമെന്ന നിലയില്‍ മാത്രം വെറുംകാഴ്ചക്കാരനായി നിര്‍ത്തി പാര്‍ലമെന്ററി രംഗത്തേക്കുള്ള വരവ് തടയുകയെന്ന തന്ത്രം വിഎസ് സമര്‍ത്ഥമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇത് മനസിലാക്കിയാണ് വിഎസിനെ വെട്ടിനിരത്തുകയെന്ന അവസാന മാര്‍ഗം സ്വീകരിക്കാന്‍ പിണറായിയെയും പക്ഷത്തെയും പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: