തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ബദല്‍ ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി മൂലം ജനങ്ങള്‍ പൊറുതിമുട്ടി. അഴിമതി ഭയന്ന് പല പദ്ധതികളും കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ല.
വിഴിഞ്ഞം തുറമുഖത്തിനായി ടെണ്ടറില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ തയ്യാറാകാത്തത് കോടികളുടെ കമ്മീഷന് ഭയന്നാകാമെന്നും മുരളീധരന് ആരോപിച്ചു. ബിജെപി സംസ്ഥാനസമതിയോഗത്തില് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ് കേന്ദ്ര പദ്ധതികള്‍ ശരിയാം വിധം നടപ്പിലാക്കാന്‍ സാധിക്കാത്തത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ പരിഗണിക്കില്ലെന്നായിരുന്നു പരാതി. യുപിഎ സര്‍ക്കാരില്‍ എട്ട് മന്ത്രിമാരുണ്ടായിട്ടും പദ്ധതികള്‍ നേടിയെടുക്കാന്‍ സാധിക്കാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ ബിജെപി മന്ത്രിയില്ലാഞ്ഞിട്ട് പോലും നിരവധി പദ്ധതികളാണ് കേന്ദ്രം കേരളത്തിനായി വിഭാവനം ചെയ്യുന്നത്.
അഴിമതി നിറഞ്ഞ ഭരണത്തിലും തമ്മിലടി മൂത്ത സിപിഎമ്മിനുമിടയില്‍ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. ഇവിടെ ബിജെപിക്ക് ഇടപെടാന്‍ കഴിയണം. സംസ്ഥാനത്തിന്റെ വികസനത്തിന് അനുകൂല സാഹചര്യമാണുള്ളത്. ജനകീയ ശക്തി കൈവരിച്ച് ബദല്‍ ശക്തിയായി ഉയരാന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: