മെല്‍ബണ്‍: ഇന്ത്യന്‍ ആരാധകര്‍ക്കിനി ദക്ഷിണാഫ്രിക്കക്കാര് തന്ന പടക്കം പൊട്ടിക്കാം. വേണമെങ്കില്‍ ഒരു വെടിക്കെട്ട് തന്നെയാവാം. നമ്മുടെ സ്വപ്നങ്ങളില്‍ മോക്ക.. മോക്ക പാടി ദക്ഷിണാഫ്രിക്കന്‍ രൂപങ്ങള്‍ കടന്നുവരില്ല.
രണ്ടു ലോക കിരീടങ്ങള്‍ ഷെല്ഫിലെത്തിച്ചിട്ടും തങ്ങളെ പിന്തുടര്‍ന്ന ഒരു കുറവ് ടീം ഇന്ത്യ ചരിത്രപ്രസിദ്ധമായ മെല്‍ബണിലെ ഗാലറിയെ സാക്ഷിയാക്കി പരിഹരിച്ചിരിക്കുന്നു. മനശാസ്ത്രപരമായ മേല്‍ക്കോയ്മ നേടാനുള്ള വാക് തന്ത്രങ്ങളിലും അതിവിദഗ്ധന്മാരായ കളിയാശാന്മാരുടെ അമിതോപദേശങ്ങളിലും കാര്യമില്ലെന്നു തെളിയിച്ച ടീം ഇന്ത്യ പൂള് ബിയിലെ സുപ്രധാന മത്സരത്തില്‍ ശക്തരായ ദക്ഷിണാഫ്രിക്കയെ 130 റണ്‍സിന് പൊട്ടിച്ചുവിട്ടു.
കന്നി ലോകകപ്പ് സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും (137, 16 ഫോര്‍, 2 സിക്സ്) അജിന്‍ക്യ രഹാനെയും (79) ആര്. അശ്വിനും മൂന്നു വിക്കറ്റ് ഇന്ത്യയുടെ സൂപ്പര്‍ ഹീറോകള്‍. ഉപനായകന്‍ വിരാട് കോഹ്ലി (46), മുഹമ്മദ് ഷാമി, മോഹിത് ശര്‍മ്മ (2 വിക്കറ്റ് വീതം) എന്നിവരും മോശമാക്കിയില്ല.
ലോകകപ്പിലെ നാലു നേരങ്കങ്ങളില്‍ ആഫ്രിക്കന്‍ പ്രതിയോഗിയെ ഇന്ത്യ മുട്ടുകുത്തിക്കുന്നത് ഇതാദ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരിക്കല്‍ക്കൂടി പന്തിനെക്കാള്‍ റണ്‍സെടുത്തു (307/7) ദക്ഷിണാഫ്രിക്കന്‍ പ്രതികരണത്തിന് 40.2 ഓവറില്‍ 177ല്‍ തിരശീലവീണു.
ശസ്ത്രക്രിയാ വൈദഗ്ധ്യത്തോടെ മഹേന്ദ്ര സിംഗ് ധോണിയും സംഘവും എതിരാളിയെ കീറിമുറിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ധോണിപ്പട മൂന്നാം ഓവറില്‍ രോഹിത് ശര്‍മ്മ (0) റണ്ണൗട്ടാകുമ്പോള്‍ കിടുങ്ങി. എന്നാല്‍ പിന്നീടങ്ങോട്ട് ഞെട്ടലുകളെല്ലാം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. കോഹ് ലിയുമൊത്ത് സമചിത്തതയോടെ കളിച്ച ധവാന് പിന്നീട് രഹാനെയോടൊപ്പം ആക്രമണത്തിലേര്പ്പെട്ടും ഇന്ത്യയെ നല്ല സ്കോറിലെത്തിച്ചു. കോഹ്ലിയുടെ വീഴ്ച്ച ഇന്ത്യന്‍ സ്കോറിംഗിനെ ബാധിക്കുമെന്നു തോന്നിച്ചെങ്കിലും ക്രീസിലെത്തിയ നിമിഷം മുതല്‍ രഹാനെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇന്ത്യ കുതിച്ചു.
ഡെയ്ല്‍ സ്റ്റെയ്നിനും മോണി മോര്‍ക്കലിനും വെയ്ന്‍ പാര്നലിനുമൊന്നും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കടിഞ്ഞാണിടാനായില്ല. ഇമ്രാന് താഹിറാണ് ആ ജോലി തരക്കേടില്ലാതെ ചെയ്തത്. തുടക്കത്തില്‍ നല്ല രീതിയില്‍ പന്തെറിഞ്ഞ വെര്‍ണന്‍ ഫിലാന്‍ഡര്‍ക്ക് പരിക്കേറ്റതും എബി ഡിവില്ലിയേഴ്സിനെയും കൂട്ടരെയും തളര്‍ത്തി. എങ്കിലും അവസാന അഞ്ച് ഓവറുകളില്‍ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. സുരേഷ് റെയ്നയുടെയും (6) ധോണിയുടെയും (18) മടക്കം ഇന്ത്യയ്ക്ക് ദോഷംചെയ്യുകയായിരുന്നു.
ഇന്ത്യന്‍ സ്പിന്‍ വലയില്‍ ദക്ഷിണാഫ്രിക്ക വീഴുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ സ്പിന്നും പേസും കൈകാര്യം ചെയ്യുന്നതില്‍ അവര്‍ ഒരുപോലെ പാളിപ്പോയി. മധ്യനിരയില്‍ ഫാഫ് ഡുപ്ലെസിസും (55) എബി ഡിവില്ലിയേഴ്സും (30), ഡേവിഡ് മില്ലറുമൊക്കെ (22) ചെറു സഖ്യങ്ങളുണ്ടാക്കിയില്ലെങ്കില് ദക്ഷിണാഫ്രിക്ക വന്‍ തോല്വിയേറ്റുവാങ്ങിയേനെ.
ഓപ്പണര്‍മാരായ ഹാഷിം ആംലയും (22) ക്വന്റന്‍ ഡി കോക്കും (7) വീണപ്പോള്‍ തന്നെ കളിയുടെ ഗതി ഏറെക്കുറെ വ്യക്തമായിരുന്നു. പിന്നെ ചില ചെറു സഖ്യങ്ങളുണ്ടായെങ്കിലും സ്കോറിങ് ഇഴഞ്ഞു.
റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ സാഹസിക ഷോട്ടുകള്‍ക്ക് തുനിഞ്ഞ ആഫ്രിക്കന്‍ പട തോല്‍വിയിലേക്കു വഴുതിവീണു. ധവാന് കളിയിലെ കേമന്‍.
സ്കോര്‍ബോര്‍ഡ്:
ഇന്ത്യ
രോഹിത് ശര്‍മ്മ റണ്ണൗട്ട് 0, ധവാന് സി ആംല ബി പാര്‍നെല്‍ 137, കോഹ്ലി സി ഡുപ്ലെസിസ് ബി താഹില്‍ 46, രഹാനെ എല്‍ബിഡബ്ല്യൂ ബി സ്റ്റെയ്ന് 79, റെയ്ന സി സബ് (റൂസോ) ബി മോര്‍ക്കല്‍ 6, ധോണി സി ഡി കോക്ക് ബി മോര്‍ക്കല്‍ 18, ജഡേജ റണ്ണൗട്ട് 2, അശ്വിന് നോട്ടൗട്ട് 5, ഷാമി നോട്ടൗട്ട് 4. എക്സ്ട്രാസ് 10. ആകെ-7ന് 307
വിക്കറ്റ് വീഴ്ച- 1-9, 1-136, 3-261, 4-269, 5-278, 6-284, 7-302
ബൗളിംഗ്: ഡെയ്ല്‍ സ്റ്റെയ്ന് 10-1-55-1, വെര്‍ണന്‍ ഫിലാന്‍ഡര്‍ 4-1-19-0, ജെപി ഡുമിനി 7-0-39-0, മോണി മോര്‍ക്കല്‍ 10-0-59-2 , ഇമ്രാന് താഹിര്‍ 10-0-48-1, വെയ്ന്‍ പാര്‍നല്‍ 9-0-85-1.
ദക്ഷിണാഫ്രിക്ക
ഹാഷിം ആംല സി ഷാമി ബി മോഹിത് 22, ക്വിന്റന്‍ ഡി കോക്ക് സി കോഹ് ലി ബി ഷാമി 7, ഫാഫ് ഡു പ്ലെസിസ് സി ധവാന് ബി മോഹിത് 55, എബി ഡിവില്ലിയേഴ്സ് റണ്ണൗട്ട് 30, ഡേവിഡ് മില്ലര്‍ റണ്ണൗട്ട് 22, ജെപി ഡുമിനി സി റെയ്ന ബി അശ്വിന് 6, വെയ്ന്‍ പാര്‍നല്‍ നോട്ടൗട്ട് 17, വെര്‍ണന്‍ ഫിലാന്‍ഡര്‍ എല്‍ബിഡബ്ല്യൂ ബി അശ്വിന് 0, ഡെയ്ല്‍ സ്റ്റെയ്ന് സി ധവാന് ബി ഷാമി 1, മോണി മോര്‍ക്കല്‍ ബി അശ്വിന് 2, ഇമ്രാന് താഹില്‍ എല്‍ബിഡബ്ല്യൂ ജഡജേ 8. എക്സ്ട്രാസ് 7. ആകെ 177 (40.2 ഓവര്‍).
വിക്കറ്റ് വീഴ്ച: 11-2, 2-40, 3-108, 4-133, 5-147, 6-153, 7-153, 8-158, 9-161, 10-177. ബൗളിംഗ്- ഉമേഷ് യാദവ് 6-0-34-0, മുഹമ്മദ് ഷാമി 8-1-30-2, മോഹിത് ശര്‍മ്മ 7-0-31-2, രവീന്ദ്ര ജഡേജ 8.2-0-37-1, ആര്.അശ്വിന് 10-0-41-3, സുരേഷ് റെയ്ന 1-0-3-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: