256 . ഭര്തൃവിരഹസന്തപ്തപൗലോമീതാപഹാരിണീ – ഭര്‍ത്താവിന്റെ വിരഹംകൊണ്ടു ദുഃഖിതയായ ശചീദേവിയുടെ സങ്കടം നശിപ്പിച്ചവള്. ബ്രഹ്മഹത്യാപാപത്തെ പേടിച്ച് ഒരിക്കല്‍ ഇന്ദ്രന് കുറെക്കാലം ഒരു താമരനാളത്തില്‍ ഒളിച്ചിരുന്നു. ആ കാലത്ത് ദേവന്മാര്ക്ക് രാജാവില്ലാതായി. അവര്‍ സഹുഷനെ തല്കാലത്തേക്ക് ഇന്ദ്രനാക്കി.
ഇന്ദ്രപദവി കിട്ടിയ സഹുഷന് ഇന്ദ്രന്റെ പത്നിയും പുലോമന്റെ പുത്രിയുമായ ശചീദേവി തന്റെ ഭാര്യയാകണമെന്നാഗ്രഹിച്ചു. ഭര്‍ത്താവിന്റെ വേര്‍പാടുകൊണ്ടു ദുഃഖിച്ചിരുന്ന ശചീദേവി ദേവഗുരുവായ ബൃഹസ്പതിയുടെ സംരക്ഷണയിലായിരുന്നിട്ടും നഹുഷന് അവരെ പ്രാപിക്കാന്‍ ശ്രമിച്ചു. ശചീദേവി തന്റെ പാതിവ്രത്യം സംരക്ഷിക്കാന്‍ ദേവിയെ ശരണം പ്രാപിച്ചു. ദേവിയുടെ അനുഗ്രഹംകൊണ്ട് നഹുഷന് അഗസ്ത്യ മഹര്‍ഷിയുടെ ശാപമേറ്റ് പെരുമ്പാമ്പായി വളരെക്കാലം കഴിയേണ്ടിവന്നു. പാപമോചനം ലഭിച്ച ഇന്ദ്രന് ദേവരാജനായി തിരിച്ചെത്തി. ദേവീകാരുണ്യംകൊണ്ട് ശചീദേവിയുടെ ദുഃഖം ശമിച്ചു.
257 . പഞ്ചബ്രഹ്മാസനാരൂഡാ – പഞ്ചബ്രഹ്മാസനത്തില്‍ ആരൂഡയായവള്. ബ്രഹ്മാവ്, വിഷ്ണു, ഈശ്വരന്, രുദ്രന് എന്നിവര്‍ നാലുകാലുകളായും സദാശിവന് മേല്പ്പലകയായും ഉള്ള ഒരു മഞ്ചമാണു ദേവിയുടെ ആസനം. ബ്രഹ്മാവും വിഷ്ണുവും ഈശ്വരനും രുദ്രനും അവരവരുടെ ശക്തികളോടു ചേര്‍ന്നിരിക്കുമ്പോള്‍ അവരെ പഞ്ചബ്രഹ്മാക്കളെന്നു പറയുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ കര്‍മ്മങ്ങള്‍ക്ക് അവര്‍ പ്രാപ്തരാകുന്നത് ശക്തികളോടു ചേര്‍ന്നിരിക്കുമ്പോള്‍ മാത്രമാണ്. പഞ്ചബ്രഹ്മസ്വരൂപമായ ആസനത്തിലിരുന്നാണ് ദേവി പ്രപഞ്ചപ്രവര്‍ത്തനം നിര്‍വഹിക്കുന്നത്.
ലളിതോപഖ്യാനത്തില് ദേവിയുടെ പഞ്ചബ്രഹ്മസ്വരൂപത്തെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. അവിടെ ദേവിയുടെ പഞ്ചബ്രഹ്മസ്വരൂപമായ മഞ്ചരത്നം സ്ഥിതിചെയ്യുന്നു. അത് ത്രൈലോക്യത്തിനു മൂലകാരണമാകുന്നു. ആ മഞ്ചത്തിന്റെ നാലുകാലുകള്‍ പത്തു ഹസ്തം ഉയരവും മൂന്നു ഹസ്തം ചുറ്റളവും ഉള്ളവയാണ്. അവ ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, ഈശ്വരന് എന്നിവരുടെ രൂപമുള്ളവയും ശ്രീമഹാദേവിയെ നിരന്തരമായി ധ്യാനിക്കയാല്‍ ശക്തികളായിത്തീര്ന്നവയുമാണ്.
മഞ്ചത്തിന്റെ ഒരുകാല് ജപാപുഷ്പംപോലെ ശോഭിക്കുന്നു. ബ്രഹ്മസ്വരൂപമായ അത് അഗ്നികോണില്‍ സ്ഥിതിചെയ്യുന്നു. നിതൃതി കോണിലുള്ള രണ്ടാമത്തെ കാല് വിഷ്ണുരൂപമാണ്. അത് ഇന്ദ്രനീലക്കല്ലിന്റെ പ്രഭയുള്ളതാണ്. ശുദ്ധസ്ഫടിക രൂപമായ മൂന്നാമത്തെ കാല് രുദ്രരൂപമാണ്. അതു വായുകോണില്‍ സ്ഥിതിചെയ്യുന്നു. നാലാമത്തെ കാല് കര്ണ്ണികാരപ്പൂവുപോലെ കപില വര്‍ണ്ണമാണ്. ഈശ്വരരൂപമായ അത് ഈശാനകോണില് സ്ഥിതിചെയ്യുന്നു. ഇവരെല്ലാം ആയുധങ്ങള്‍ ധരിച്ചും എല്ലാആഭരണങ്ങളുമണിഞ്ഞും മുകളിലും ചുവട്ടിലും സ്തംഭാകൃതിയോടും മദ്ധ്യത്തില്‍ പുരുഷാകൃതിയോടും ശ്രീദേവീധ്യാനത്താല് നിമീലീതാക്ഷരായും അവയവങ്ങള്‍ ഇളകാതെയും സ്ഥിതിചെയ്യുന്നു. ഈ നാലുകാലുകളുടെയും മുകളില്‍ മഞ്ചത്തിന്റെ പലകയായി ദാഡിമപ്പൂവിന്റെ പ്രഭയുള്ള സദാശിവന് സ്ഥിതിചെയ്യുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: