”ഒരാള്‍ക്ക് ദുരിതാനുഭവങ്ങള്‍ വന്നുചേരുമ്പോള്‍ നാനാഭാഗത്തുനിന്നു കൂരിരുട്ട് വന്നു വലയം ചെയ്യുമ്പോഴും ഈശ്വരന് നിങ്ങളെ ഉപേക്ഷിച്ചു എന്നു കരുതരുത്. ചിലപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിങ്ങളെ കൈവിട്ടു എന്നു വരാം. എന്നാല്‍ ഈശ്വരന് ഒരിക്കലും കൈവെടിയുകയില്ല.
ആദ്ധ്യാത്മിക സരണിയില്‍ പുരോഗതിയുടെ ലക്ഷണം എന്താണ്! വിശ്വാസവും ഭക്തിയും വര്ദ്ധമാനമായിക്കൊണ്ടിരിക്കും. മനസ്സ് കൂടുതല്‍ പ്രശാന്തമായിക്കൊണ്ടിരിക്കും. എല്ലാ കര്‍മ്മങ്ങളിലും സാന്മാര്ഗ്ഗിക പ്രവണത സ്വയം പ്രതിഫലിക്കും.
നിങ്ങള്‍ ഏത് മാര്‍ഗ്ഗം അവലംബിച്ചാലും ശരി ഈശ്വര ശരണാഗതിമൂലം നേടുന്ന മമതാനാശവും ഭൗതികമായ നേട്ടങ്ങളുടെയും വിഷയസുഖങ്ങളുടെയും നശ്വരതാബോധത്തില്നിന്നുണ്ടാകുന്ന വൈരാഗ്യവും കൂടാതെ യാതൊരു പുരോഗതിയും പ്രതീക്ഷിക്കരുത്. അഹന്തയും മോഹവും വിലക്കുകളാണ്. അവ ജനനമരണത്തില്‍ നിങ്ങളെ തളച്ച് നിര്‍ത്തും.
ഉപാസനാമാര്ഗ്ഗത്തിലൊന്നായ നാമജപത്തിലൂടെ സാധനയാരംഭിക്കുന്ന ഭക്തന്റെ മനസ്സ് ഇഷ്ടദേവതയുടെ രൂപത്തില്‍ ആസക്തമായിരിക്കും. ക്രമേണ ഭക്തി വര്‍ദ്ധിച്ച് പ്രബോധോദയം സിദ്ധിക്കുന്നതോടെ മനസ്സ് അലിഞ്ഞലിഞ്ഞ് നിര്‍വികാരതയില്‍ എത്തിച്ചേരുന്നു.
നിര്‍ഗുണ ബ്രഹ്മം തന്നെയാണ് സ്വയം രൂപം സ്വീകരിച്ച് സഗുണാവതാരമായി ആവിര്‍ഭവിക്കുന്നത്. അതിനാല്‍ സഗുണേശ്വര രൂപത്തില്‍ കേന്ദ്രീകരിക്കുന്ന മനസ്സ് അതിവേഗത്തില്‍ നിര്‍ഗുണ ബ്രഹ്മാനുഭൂതിയിലേക്ക് ഉയരുന്നു.
മനുഷ്യത്വത്തിന്റെ മാതൃകാപരമായ മഹല്‍ഗുണങ്ങള്‍ വളര്‍ത്താനുള്ള ഏറ്റവും സമര്‍ഹമായ രംഗം ഗാര്‍ഹസ്ഥ്യമാണ്. പക്ഷേ തീവ്രമായ ഈശ്വരപ്രേമത്താല്‍ പ്രേരിതമായ പ്രാര്‍ത്ഥനയും വിശുദ്ധ ജീവിതത്തോടുള്ള വീക്ഷണവും നിങ്ങള്‍ക്കുണ്ടായിരിക്കണം.
മനോ നിയന്ത്രണത്തിന്റെയും ധ്യാനത്തിന്റെയും സങ്കീര്‍ണതകളെ പുരസ്കരിച്ച് ഗുരുമാതാവ് ഇങ്ങിനെ തുടര്‍ന്നു:-
മനസ്സിനെ മനസ്സുകൊണ്ടുതന്നെ ജയിക്കണം. ആത്മാവ് ഒരു കര്‍മ്മത്തിലും ഇടപെടുന്നില്ല. അത് നിസ്സംഗമായ സാക്ഷി ചൈതന്യമാണ്. മനസ്സിന്റെ പ്രവാഹങ്ങളിലും പ്രക്ഷുബ്ധതകളിലും നിങ്ങള്‍ കുടുങ്ങുമ്പോള്‍ വസ്തുനിഷ്ഠമായ ഒരു പഠനം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കയില്ല.
സാക്ഷിഭാവത്തെ വികസിപ്പിക്കുക. ശ്രേഷ്ഠഗുണങ്ങളെ വളര്‍ത്തുക. ധ്യാനത്തില്‍ മുഴുകുക. മനസ്സിനെ നിയന്ത്രിക്കുവാനും ജയിക്കാനും നിങ്ങളെ സഹായിക്കുന്ന ചതുര്വിധ സാധനകളാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: