കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത സഹായി ഷിഹാബ്ജി പാഞ്ജ വഞ്ചനാകേസില്‍ അറസ്റ്റിലായി. മമതയോടൊപ്പം മൂന്നുദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലായിരുന്ന പാഞ്ജയെ കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്യുകയായിരുന്നു.
സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വ്യാജ രേഖകള്‍ കാണിച്ച് 18 കോടി രൂപയുടെ ഹ്രസ്വകാല വായ്പയെടുത്തെന്ന കുറ്റത്തില്‍ ദല്‍ഹി പോലീസ് ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നാട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പാഞ്ജയെ അറസ്റ്റുചെയ്തത്. അതിനുശേഷം ബിധാന്‍നഗര്‍ പോലീസിന് കൈമാറിയ ഇയാളെ അടുത്തദിവസം തന്നെ കോടതിയില്‍ ഹാജരാക്കും.
കൊല്‍ക്കത്ത സ്വദേശിയായ പാഞ്ജ വ്യവസായിയും ബംഗാളി ടെലിവിഷന്‍ നിര്‍മ്മാതാവുമാണ്. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ദല്‍ഹി പോലീസിന്റെ പ്രത്യേക സമിതി എത്തിയതായാണ് സൂചന. എന്നാല്‍ കേസ് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമതാ ബാനര്‍ജിയുടെ ഏറ്റവും അടുത്ത സഹായികളില്‍ ഒരാളാണ് പാഞ്ജ. കഴിഞ്ഞവര്‍ഷത്തെ സിംഗപ്പൂര്‍ സന്ദര്‍ശനവേളയിലും അദ്ദേഹം മമതയെ അനുഗമിച്ചിരുന്നു. ഇതു കൂടാതെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാഞ്ജ പ്രചാരണത്തിനിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: