ആലപ്പുഴ: സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദനെ മൂന്നുനാള്‍ കുറ്റവിചാരണ നടത്തിയ സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. സമ്മേളനദിവസം സംഘടനാ റിപ്പോര്‍ട്ടില്‍ സെക്രട്ടറി പിണറായി വിജയനാണ് വിഎസിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിച്ചത്. അച്യുതാനന്ദന് തന്നെ കൊലപാതക കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ പ്രതികരിക്കാനുള്ള തന്റെ അവസാന അവസരമാണെന്നും പിണറായി വിലപിച്ചു.
രണ്ടാംദിവസം പൊതുചര്‍ച്ച തുടങ്ങിയത് ഇതിന്റെ ചുവടുപിടിച്ചായിരുന്നു. പുകഞ്ഞകൊള്ളി എന്നുതുടങ്ങി ഒറ്റുകാരന് എന്നുവരെ അധിക്ഷേപിച്ച് അച്യുതാനന്ദനെ പ്രതിനിധി സഖാക്കള്‍ കൊത്തിക്കീറി. 56 പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ ഒന്നോ രണ്ടോപേര് ഒഴിച്ച് മുഴുവന്‍പേരും വിഎസ് വധത്തിനാണ് അവസരം ഉന്നയിച്ചത്. സംസ്ഥാന കമ്മറ്റിയില്‍ നിന്ന് വിഎസിനെ ഒഴിവാക്കാനായി പ്രായപരിധി മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും അഭിപ്രായമുയര്‍ന്നു. യുവതലമുറയിലെ പ്രതിനിധികളെയാണ് വിഎസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിശ്ചയിച്ചിരുന്നത്. ചിലര്‍ കവിതപോലും അവതരിപ്പിച്ചാണ് അച്യുതാനന്ദനെ അപഹസിച്ചത്.
തലയ്ക്കുമീതെ വളര്ന്നമരം വെട്ടിക്കളയുകയല്ലാതെ മാര്‍ഗമില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മുന്‍കാല ത്യാഗത്തിന്റെ പേരില്‍ വിഎസ് ഇപ്പോള്‍ തോന്ന്യാസം കാണിക്കുകയാണെന്നായിരുന്നു ചിലരുടെ ആരോപണം. പാര്‍ട്ടിയെ വിഎസ് ഹൈജാക്ക് ചെയ്യുന്നുവെന്നായിരുന്നു ചിലരുടെ പരിദേവനം. ആനപ്പുറത്തിരിക്കുന്ന നമ്പൂതിരിയെ പോലെയാണ് വിഎസെന്ന് ഒരു പ്രതിനിധി പരിഹസിച്ചു.
വിഎസിനെ അപമാനിക്കലും അപഹസിക്കലും മാത്രമായിരുന്നു പൊതുചര്‍ച്ചയുടെ ആകെത്തുക. സമ്മേളനത്തെ ബന്ദിയാക്കി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള വിഎസിന്റെ ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. പിണറായി വിജയന് പ്രത്യേകം പരിശീലനം നല്കികൊണ്ടുവന്നവരാണ് സമ്മേളനത്തില്‍ തന്നെ ആക്രമിക്കുന്നതെന്ന് വിഎസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. വിഎസിന്റെ ഇറങ്ങിപ്പോകലോടെ നിറംകെട്ട സമ്മേളനത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് നാലിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.ഒരുലക്ഷം പേരുടെ പ്രകടനവും സമ്മേളനത്തിന് മുന്നോടിയായി നടക്കും. അച്യുതാനന്ദന് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴികാട്ടിയ സമ്മേളനമായി ആലപ്പുഴ സമ്മേളനം ചരിത്രത്തില്‍ ഇടംനേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: