മാവേലിക്കര: കരുത്തും കലയും സംഗമിക്കുന്ന ലോകപ്രശസ്തമായ ചെട്ടികുളങ്ങര കുംഭഭരണിമഹോത്സവം നാളെ. ശിവരാത്രി നാളില്‍ ആരംഭിച്ച കുത്തിയോട്ട വഴിപാടുകളും, കരുത്തും കലയും സംഗമിക്കുന്ന കെട്ടുകാഴ്ചകളും നാളെ ദേവിക്കു മുന്പില് സമര്‍പ്പിക്കും.
പുലര്‍ച്ചെ അഞ്ച് മുതല്‍ വഴിപാടുകാരന്റെ ഭവനങ്ങളില്‍ നിന്നും ആരംഭിക്കുന്ന കുത്തിയോട്ട ഘോഷയാത്ര കുതിരച്ചുവടുകള് സന്ദര്‍ശിച്ച് ക്ഷേത്രത്തിലെത്തിച്ചേരും.
ക്ഷേത്രത്തിലെത്തിച്ചേര്ന്നതിനുശേഷം ചൂരല്‍ മുറിയുന്ന കുട്ടികളെ ക്ഷേത്രക്കുളത്തില്‍ സ്നാനം ചെയ്യിച്ചശേഷം വീട്ടുകാര്‍ക്കു കൈമാറുന്നതോടെ ശിവരാത്രിനാളില്‍ ആരംഭിച്ച വഴിപാട് കുത്തിയോട്ടങ്ങള്ക്കു പരിസമാപ്തി കുറിക്കും.
വൈകിട്ട് മൂന്നോടെ കരകളില്‍ നിന്നും ആരംഭിക്കുന്ന കെട്ടുകാഴ്ചകള്‍ വൈകിട്ട് നാലരയോടെ ദേവീദര്‍ശനത്തിനുശേഷം ക്ഷേത്രത്തിനു മുന്‍വശത്തുള്ള കാഴ്ചക്കണ്ടത്തില്‍ കരയുടെ ക്രമമനുസരിച്ച് ഇറങ്ങും.
പതിമൂന്നുകരകളിലായി ആറ് കുതിര, അഞ്ച് തേര്, ഭീമന്, ഹനുമാനും പാഞ്ചാലിയും എന്നിങ്ങനെയാണ് കെട്ടുകാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്.
പുലര്‍ച്ചെ കരക്കാര് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന കെട്ടുകാഴ്ചകള്‍ക്കു മുന്പില് ജീവതയില്‍ എഴുന്നള്ളുന്ന ദേവി കരക്കാരെയും ഭക്തലക്ഷങ്ങളെയും അനുഗ്രഹിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങുന്നതോടെ ഒരു ദേശത്തിന്റെ ആത്മസമര്പ്പണത്തിനു സാക്ഷാത്കാരം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: