ഡുനെഡിന്‍: ശ്രീലങ്ക ജയിച്ചു. പക്ഷേ, യഥാര്‍ത്ഥ വിജയിയാര്?. അഫ്ഗാന് താരങ്ങളുടെ ചിരിയില്‍ അതിനുത്തരമുണ്ട്. പൂള് എയിലെ അങ്കത്തില്‍, മുന്‍ ലോകജേതാക്കളുടെ മുദ്രയുള്ള ലങ്കന്വീരന്മാരുടെ ജയം നാലു വിക്കറ്റിന്. ചെറുമീനുകളായ അഫ്ഗാനിസ്ഥാന് വച്ചുനീട്ടിയ കുഞ്ഞുലക്ഷ്യം മറികടക്കുമ്പോള്‍ സിംഹള ടീമിന് ബാക്കിവയ്ക്കാനായത് വെറും പത്തു പന്തുകള്‍ മാത്രം. ശരിക്കും ലങ്ക രക്ഷപ്പെട്ടെന്നു പറയാം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 49.4 ഓവറില്‍ 232ല്‍ ഒതുങ്ങി. ആറു വിക്കറ്റുകള്‍ ബലികഴിച്ച ലങ്ക തപ്പിത്തടഞ്ഞ് വിജയതീരമണഞ്ഞു.
19-ാം ഏകദിന സെഞ്ച്വറി നേടിയ പരിചയസമ്പന്നനായ ബാറ്റ്സ്മാന് മഹേല ജയവര്‍ധനെ(100)യാണ് ഏഷ്യന്‍ കരുത്തരെ വന്‍ അപമാനത്തില്‍ നിന്ന് രക്ഷിച്ചത്. ലോകകപ്പില്‍ 1000 റണ്‍സെന്ന മാന്ത്രിക സംഖ്യയിലെത്താനും മഹേലയ്ക്കു സാധിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച തിസാര പെരേരയും (26 പന്തില്‍ 47 നോട്ടൗട്ട്) വിജയശില്പ്പികളില്പ്പെടുന്നു. സ്കോര്‍: അഫ്ഗാന്- 232 (49.4 ഓവര്‍). ലങ്ക-6ന് 236 (48.2)
പിന്തുടരലിന്റെ ആരംഭത്തില്‍ തന്നെ അഫ്ഗാന് പേസര്‍മാര്‍ ലങ്കയുടെ നെഞ്ചില്‍ തീകോരിയിട്ടു. ലാഹിരു തിരുമന്നെ (0), തിലകരത്നെ ദില്ഷന് (0) കുമാര്‍ സംഗക്കാര (7) എന്നീ വന്‍തോക്കുകള്‍ കൂടാരം കയറുമ്പോള്‍ ലങ്കന്‍ സ്കോര്‍ വെറും 18. തിരുമ്മന്നെയെ ദൗലത് സദ്റാന് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ ദില്‍ഷനെ ഷപൂര്‍ സദ്റാന് അഫ്സര്‍ സസായിയുടെ ഗ്ലൗസിലെത്തിച്ചു. സംഗയെ ഹമീദ് ഹസന് ബൗള്‍ഡാക്കി. 23 റണ്‍സെടുത്ത ദിമുത് കരുണരത്നയും ഹസനെ നമിക്കുമ്പോള്‍ ലങ്ക വിറച്ചു. ജയവര്‍ധനെയും നായകന് എയ്ഞ്ചലോ മാത്യൂസും അഞ്ചാം വിക്കറ്റില്‍ 126 റണ്‍സ് ചേര്‍ത്തപ്പോഴാണ് ലങ്കയ്ക്ക് ശ്വാസംവീണത്.
രണ്ടു റണ്ണൗട്ടുകളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാത്യൂസിന് (44) ഒടുവില്‍ ആ വിധിയെത്തന്നെ നേരിടേണ്ടിവന്നു. എട്ടു ഫോറുകളും ഒരു സിക്സറും പറത്തിയ ജയവര്‍ധനെ മടങ്ങുമ്പോള്‍ ലങ്കന്‍ ലക്ഷ്യം 52 പന്തില്‍ 55. ജീവന് മെന്‍ഡിസിനെ (9 നോട്ടൗട്ട്) കൂട്ടുപിടിച്ച് തകര്‍ത്തടിച്ച പെരേര ദൗത്യം പൂര്‍ത്തീകരിച്ചു. ആറു ബൗണ്ടറികളും ഒരു സിക്സും ആ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. ഹസന് മൂന്നു വിക്കറ്റ്. നേരത്തെ, അസ്ഗര്‍ സ്റ്റാനിക്സായി (54), സൈമുള്ള സെന്വാരി (38), മിര്‍വായിസ് അഷ്റഫ് (28) എന്നിവരുടെ മികവിലാണ് അഫ്ഗാന് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ലസിത് മലിംഗയ്ക്കും മാത്യൂസിനും മൂന്നു വിക്കറ്റ്വീതം. സുരാംഗ ലാക്മല്‍ രണ്ടുപേരെ പുറത്താക്കി. ജയവര്‍ധനെ മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: