കോഴിക്കോട്: വിഭാഗീയതയുടെ അവസാന നാമ്പെടുത്തെന്ന് സിപിഎം നേതൃത്വം അവകാശപ്പെടുമ്പോഴും സംസ്ഥാന സമ്മേളനം പൂര്‍ത്തിയാകുമ്പോള്‍ പാര്‍ട്ടി തന്നെ ഛിന്നഭിന്നമാകുന്ന അവസ്ഥ. ബ്രാഞ്ച് സമ്മേളനങ്ങളില്‍ നിന്നാരംഭിച്ച എതിര്‍ശബ്ദങ്ങള്‍ ഭീഷണിയുടേയും അച്ചടക്കത്തിന്റേയും വാള്‍തലപ്പില്‍ ഔദ്യോഗിക വിഭാഗം വെട്ടിയരിയുകയായിരുന്നു. സ്വന്തക്കാരെ കമ്മറ്റികളില്‍ തിരുകിക്കയറ്റാനും സംശയമുള്ളവരെ വ്യക്തമായ അജണ്ട തയ്യാറാക്കി കമ്മറ്റികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
കേരളത്തിലെ സിപിഎമ്മില്‍ പിണറായി വിജയന്റെ അപ്രമാദിത്വം ഏതാണ്ട് പൂര്‍ണ്ണമായതോടെ പ്രതിപക്ഷ നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുകയായിരുന്നു. സ്വന്തക്കാരെന്ന് കരുതിയവരില്‍ പലരും അച്ചടക്കത്തിനും പ്രലോഭനങ്ങള്‍ക്കും കീഴ്പ്പെട്ട് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വസ്തരായി മാറി. നിലപാടില്‍ കാലുറപ്പിച്ച് നിന്നവരെയൊക്കെ ഔദ്യോഗിക വിഭാഗം പടിക്ക് പുറത്ത് തള്ളുകയും ചെയ്തു.
എന്നാല്‍ പിണറായിയുടെയും ഔദ്യോഗിക വിഭാഗത്തിന്റെയും കണ്ണിലെ പ്രധാന കരട് വി.എസ്. അച്യുതാനന്ദന് തന്നെയായിരുന്നു. കേരളത്തില്‍ പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായ വിഎസിനെ എളുപ്പം പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനാകാത്ത അവസ്ഥ ഇത്രയും നാള് അവരെ വീര്‍പ്പ് മുട്ടിക്കുകയായിരുന്നു. കേന്ദ്രകമ്മറ്റിയിലേയും പോളിറ്റ് ബ്യൂറോയിലെയും ചിലരുടെ ശക്തമായ പിന്തുണ വിഎസിനെതിരായ നടപടിക്ക് പ്രധാന തടസ്സമായിരുന്നു.
പക്ഷെ, ആലപ്പുഴ സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പിണറായി ഒഴിവാകേണ്ടതിനാല് പാര്‍ട്ടിയിലെ മുഖ്യശത്രു വിഎസിനെ ഒതുക്കുകയെന്നത് സിപിഎം കണ്ണൂര്‍ ലോബിയുടെ പ്രധാന അജണ്ടയായിരുന്നു. പിണറായി സ്ഥാനമൊഴിയുന്നതോടെ വിഎസ് പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനാകുമെന്ന ധാരണയിലാണ് പരമാവധി പ്രകോപിപ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തിന് പുറത്ത് പോകാനുള്ള വഴി ഇപ്പോള്‍ ഔദ്യോഗിക വിഭാഗം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന സമ്മേളനത്തിന്റെ തലേദിവസം വിഎസിനെ ക്രൂശിച്ചുകൊണ്ടുള്ള സംസ്ഥാന കമ്മറ്റി പ്രമേയം പരസ്യമാക്കുകയും അത് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പറയാനുള്ളത് മുഴുവന്‍ പിണറായി വിജയന് പറഞ്ഞതും ഇതിന്റെ ഭാഗമായിട്ടാണ്. വിഎസിന്റെ പ്രവര്‍ത്തനം തരംതാണതെന്നും പാര്‍ട്ടി വിരുദ്ധമെന്നും വിഭാഗീയതയ്ക്ക് ആക്കം കൂട്ടുന്നതാണെന്നും പിണറായി പറയുമ്പോള്‍ സ്വാഭാവികമായും വിഎസ് പ്രകോപിതനാകുമെന്ന ഔദ്യോഗിക വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍ സംസ്ഥാന സമ്മേളനത്തിലെ വിഎസിന്റെ നടപടി ശരിവെച്ചിരിക്കുകയാണ്.
പിണറായിയുടെ ചുവട് പിടിച്ച് സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളില്‍ ഏതാണ്ട് പൂര്‍ണ്ണമായും തനിക്കെതിരെ രൂക്ഷമായ വിമര്‍ശനം ആരംഭിച്ചപ്പോഴാണ് പിണറായിയും കൂട്ടരും ആഗ്രഹിച്ച പോലെ സമ്മേളനത്തിന്റെ രണ്ടാം ദിവസം തന്നെ ഉച്ചഭക്ഷണത്തിന് മുമ്പ് വിഎസ് ഇറങ്ങിപ്പോക്ക് നടത്തിയത്.
എന്നാല്‍ അണികളിലുള്ള വിഎസിന്റെ സ്വാധീനം ഭയന്ന് സമ്മേളനം ബഹിഷ്കരിച്ച അദ്ദേഹത്തിനെതിരെ സംസ്ഥാന നേതൃത്വം പറയുന്നതിനനുസരിച്ച് നടപടി സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിനറിയാം. അതേസമയം ഏതൊരാളും സംഘടനയ്ക്ക് കീഴ്പ്പെടണമെന്നും പാര്‍ട്ടി അച്ചടക്കം പരമ പ്രധാനമെന്നും പറയുന്ന പിണറായിയെയും സംഘത്തെയും ചൊടിപ്പിച്ച് വിഎസിനോട് മൃദുസമീപനം സ്വീകരിക്കാനും കഴിയാത്ത അവസ്ഥയിലാണ് കേന്ദ്ര നേതൃത്വം. കുടം പൊട്ടിച്ച് പുറത്ത് ചാടിയിരിക്കുന്ന വിഭാഗീയതയുടെ ദുര്‍ഭൂതം കേരളത്തിലെ സിപിഎമ്മിനെ മുഴുവനായി വിഴുങ്ങുന്ന അവസ്ഥയിലാണ് സിപിഎം എന്ന പാര്‍ട്ടി ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത്.
താല്‍ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കി പ്രശ്നം അവസാനിപ്പിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ വരുത്തിവെക്കുമെന്നും അത് പാര്‍ട്ടിയിലുള്ള സാധാരണ അണികളുടെ വിശ്വാസത്തിന് മങ്ങലുണ്ടാക്കുമെന്നും കേന്ദ്രനേതൃത്വം ഭയക്കുന്നുണ്ട്. തിളച്ചുമറിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ വിഭാഗീയത സാധാരണ പ്രവര്‍ത്തകരിലും അണികളിലും ശക്തമായ മരവിപ്പുണ്ടാക്കിയിട്ടുണ്ടെന്നതും ഇതിനകം നേതൃത്വത്തിന് പൂര്‍ണ്ണമായും ബോധ്യമായിട്ടുമുണ്ട്. സിപിഎമ്മിലെ വിഭാഗീയത പ്രതിസന്ധിയില്‍ നിന്ന് കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് പാര്‍ട്ടിയേയും പാര്‍ട്ടി നേതൃത്വത്തേയും ഇപ്പോള്‍ ചെന്നെത്തിച്ചിരിക്കുന്നത് എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: